
തിരുവനന്തപുരം: കേരളത്തിലെ രണ്ട് സുപ്രധാന റെയിൽവേ പദ്ധതികൾക്കുകൂടി കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും, യാത്രക്കാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ അവസരമൊരുക്കുന്നതിനും ഈ പദ്ധതികൾ സഹായിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ പദ്ധതികളെക്കുറിച്ച് സുരേഷ് ഗോപി അറിയിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിലെ റെയിൽവേ യാത്രാക്ലേശത്തിന് പരിഹാരമായി രണ്ട് സുപ്രധാന പദ്ധതികൾക്ക് കൂടി കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെയും, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ജിയുടെയും നേതൃത്വത്തിൽ, വികസനത്തിന്റെ പാതയിൽ കേരളത്തിന് കരുത്തേകുന്ന രണ്ട് വലിയ പ്രഖ്യാപനങ്ങളാണിത്.
1. ആലപ്പുഴ - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ (12.66 കി.മീ)
അനുവദിച്ച തുക: 324.16 കോടി രൂപ
എറണാകുളം - തുറവൂർ - കായംകുളം റൂട്ടിലെ ഏറ്റവും വലിയ തടസമായിരുന്ന സിംഗിൾ ലൈൻ കുരുക്ക് ഇതോടെ അവസാനിക്കുന്നു.
നേട്ടം: പ്രതിദിനം ഇരുവശങ്ങളിലേക്കുമായി 9 പുതിയ പാസഞ്ചർ ട്രെയിനുകൾക്ക് കൂടി വഴിതുറക്കും. ചരക്ക് നീക്കം സുഗമമാകുന്നതിലൂടെ റെയിൽവേയുടെ വരുമാനത്തിലും വലിയ വർദ്ധനവ് ഉണ്ടാകും.
2. പാലക്കാട് ടൗൺ - പറളി ബൈപാസ് ലൈൻ (1.80 കി.മീ)
അനുവദിച്ച തുക: 163.57 കോടി രൂപ
പാലക്കാട് ജംഗ്ഷനിലെ ട്രെയിൻ എൻജിൻ മാറ്റുന്നത് മൂലമുള്ള കാത്തിരിപ്പ് ഇനി പഴങ്കഥ!
നേട്ടം: പാസഞ്ചർ ട്രെയിനുകളുടെ യാത്രാസമയം 40-44 മിനിറ്റും, ചരക്ക് തീവണ്ടികളുടേത് 120 മിനിറ്റും ലാഭിക്കാൻ സാധിക്കും. ഷോർണൂർ, തിരുവനന്തപുരം, പൊള്ളാച്ചി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളുടെ സമയക്രമം മെച്ചപ്പെടും.
കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും, യാത്രക്കാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ അവസരമൊരുക്കുന്നതിനും ഈ പദ്ധതികൾ വലിയ മാറ്റം കൊണ്ടുവരും.
വികസനത്തിനൊപ്പം... ജനങ്ങൾക്കൊപ്പം!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |