
ചെന്നൈ: നൂറ് കോടിയുടെ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച സിഡിയിലെ ഉള്ളടക്കം വിവർത്തനം ചെയ്യാൻ പത്തുലക്ഷം രൂപ കെട്ടിവയ്ക്കാൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയോട് നിർദേശിച്ച് മദ്രാസ് ഹൈക്കോടതി. 2013ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) വാതുവയ്പ്പ് വിവാദത്തിൽ തന്റെ പേര് വലിച്ചിഴച്ചതിന് മുൻ ഐപിഎസ് ഓഫീസർ ജി സമ്പത്ത് കുമാർ, സീ മീഡിയ കോർപ്പറേഷൻ, മാദ്ധ്യമപ്രവർത്തകനായ സുധീർ ചൗധരി, ന്യൂസ് നേഷൻ നെറ്റ്‌വർക്ക് എന്നിവർക്കെതിരെയാണ് ധോണി 2014ൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ജസ്റ്റിസ് ആർ എൻ മഞ്ജുളയുടേതാണ് ഉത്തരവ്.
സിഡിയിലെ ഉള്ളടക്കം വിവർത്തനം ചെയ്യാൻ ഒരു ഇന്റർപ്രെറ്ററെയും ഒരു ടൈപ്പിസ്റ്റിനെയും മാത്രമായി നിയോഗിച്ചാലും മൂന്ന് മുതൽ നാല് മാസം വരെ എടുക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽതന്നെ ഇതുസംബന്ധിച്ച ചെലവുകൾ വാദി വഹിക്കണമെന്ന് ജസ്റ്റിസ് ആർ എൻ മഞ്ജുള വ്യക്തമാക്കി. ഇന്റർപ്രെറ്റർ വിഭാഗവും 10 ലക്ഷം രൂപ ചെലവാണ് കണക്കാക്കിയത്. 2026 മാർച്ച് 12ന് മുൻപ് ചീഫ് ജസ്റ്റിസ് റിലീഫ് ഫണ്ടിൽ തുക നിക്ഷേപിക്കാനാണ് നിർദേശം.
കേസിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് കക്ഷികൾ നിരവധി അപേക്ഷകൾ സമർപ്പിച്ചതിനെത്തുടർന്നാണ് കേസിന്റെ വിചാരണ 12 വർഷത്തിലേറെയായി വൈകിയത്. 2023 ഡിസംബറിൽ ജസ്റ്റിസുമാരായ എസ്.എസ്. സുന്ദർ, സുന്ദർ മോഹൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സമ്പത്ത് കുമാറിനെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി 15 ദിവസത്തെ തടവിന് ശിക്ഷിച്ചു. 2024 ൽ സുപ്രീം കോടതി ശിക്ഷ സ്റ്റേ ചെയ്യുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |