
മുംബയ്: ഇന്ത്യൻ സംഗീത ലോകത്തെ അനുഗ്രഹീത ഗായിക ആശാ ഭോസ്‌ലെയ്ക്ക് (92) രാജ്യത്തിന്റെ
യാത്രമൊഴി. മുംബയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹം ഇന്നലെ സംസ്കരിച്ചു. മകൻ ആനന്ദ് ഭോസ്‌ലെ ചിതയ്ക്ക് തീ കൊളുത്തി. ഹൃദയ, ശ്വാസകോശ രോഗങ്ങളെ തുടർന്ന് മുംബയ് ബ്രീച്ച്‌കാൻഡി ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.
ഇന്നലെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ ലോവർ പരേലിലെ വസതിയായ 'കാസ ഗ്രാൻഡെ'യിൽ ആയിരുന്നു പൊതുദർശനം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏകനാഥ് ഷിൻഡെ, സുനേത്ര പവാർ, ബോളിവുഡ് താരങ്ങളായ ആമിർ ഖാൻ, വിക്കി കൗശൽ, സംഗീത സംവിധായകൻ അനു മാലിക്, ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ തുടങ്ങിവർ പ്രിയ ഗായികയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തി. ഗായകരായ ഷാൻ, സുദേഷ് ഭോസാലെ എന്നിവർ ചേർന്ന് സംഗീത ആദരാഞ്ജലിയും അർപ്പിച്ചു.
ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വാഹനം ലോവർ പരേലിലെ വസതിയിൽ നിന്ന് ദാദറിലെ ശിവാജി പാർക്ക് ശ്മശാനത്തിലേക്ക് നീങ്ങവേ, വഴിയിലുടനീളം അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ തടിച്ചുകൂടിയിരുന്നു. എട്ടുപതിറ്റാണ്ട് നീണ്ട സുദീർഘമായ സംഗീതയാത്രയിൽ വിവിധ ഭാഷകളിലായി 12,000ത്തോളം ഗാനങ്ങൾ സമ്മാനിച്ചാണ് ആശാ ഭോസ്‌ലെ മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |