
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നടന്നുവരുന്ന പള്ളിപ്പാനക്ക് ഭക്തജന തിരക്കേറുന്നു.പള്ളിപ്പാനയിലെ അതിസാഹസിക ചടങ്ങുകളിലൊന്നായ ആഴി ബലി ഇന്ന് നടക്കും.അഗ്നിദേവനെ പ്രീതിപ്പെടുത്തുന്നതിനായുള്ള ചടങ്ങാണിത്. കൂത്താടികൾ യജ്ഞവേദിയിൽ അഗ്നികുണ്ഠം തീർത്ത് തൂമ്പാചട്ടം അതിൽ നിക്ഷേപിച്ച് പൂജകൾ ചെയ്ത ശേഷം പഴുത്തു ചുമക്കുന്ന അവസരത്തിൽ ഉറഞ്ഞു തുള്ളി വെറും കൈകൊണ്ട് എടുത്ത് പള്ളിപ്പന്തലിന് മുന്നിൽ സമർപ്പിക്കുന്ന ചടങ്ങാണിത്. ആഴിബലിക്ക് മുമ്പായി ശാസ്താംപുറപ്പാട് നടക്കും. പിതാവായ പരമശിവൻ ആദ്യമായി നടത്തിയ പള്ളിപ്പാനയിൽ ശാസ്താവ് ദർശനം നടത്തിയ ഓർമ്മകൾ പങ്കുവച്ച് തകഴി ശാസ്താവ് പള്ളിപ്പാന ദർശനത്തിന് എത്തുന്നു എന്ന വിശ്വാസത്തിലാണ് ചടങ്ങ് നടക്കുന്നത്. പള്ളിപ്പാനയുടെ ഏഴാം ദിനമായ ശനിയാഴ്ച നൂറും പാലും, ഓത്ത്, മുറോത്ത്, പാനപിടുത്തം, പാനയടി, കാലൻ പുറപ്പാട്, കാളി കൂടം തുള്ളൽ എന്നിവ നടന്നു. രാവിലെ കോയ്മ വടിയിൽ ദേവചൈതന്യം പള്ളിപ്പന്തലിലേക്ക് എഴുന്നള്ളിച്ച ശേഷം സർപ്പ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി നൂറും പാലും നടന്നു. തുടർന്ന് പാനപിടുത്തവും പാനയടിയും നടന്നു. രാത്രിയിൽ കാലൻ പുറപ്പാട് നടന്നു.
ചെറിയ കൂമ്പു ബലിയാണ് തിങ്കളാഴ്ചത്തെ പ്രധാന ചടങ്ങ്. ആദ്യ പള്ളിപ്പാന നടത്തിയ ശിവ ഭഗവാനെ കൈലാസത്തിൽ നിന്ന് യജ്ഞവേദിയിലേക്ക് ക്ഷണിക്കുന്ന സങ്കല്പത്തിലാണ് ചെറിയ കൂമ്പുബലി നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
