
കാലടി: കാലടി പഞ്ചായത്ത് കോടിക്കണക്കിന് രൂപ ചെലവിൽ നിർമ്മിച്ച അറവുശാല പ്രദേശത്ത് മാലിന്യം നിറഞ്ഞുകവിഞ്ഞു. തരം തിരിക്കാത്ത മാലിന്യങ്ങൾ നിറഞ്ഞ് ദുർഗന്ധം വമിക്കുന്നുതായി പരിസരവാസികൾ പറയുന്നു. എല്ലാത്തരം മാലിന്യങ്ങളും കൂടി വൻ ദുർഗന്ധം വമിക്കുന്നതായി കച്ചവടക്കാരും വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്നവരും പരാതിപ്പെട്ടു. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഉണ്ടെങ്കിലും ഇത്തരം മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യുന്നില്ല.
മാസങ്ങളായി മാലിന്യക്കൂമ്പാരം ഇവിടെ അടിഞ്ഞ് കൂടിയിട്ട്. മുൻ പഞ്ചായത്ത് ഭരണ സമിതിയുടെ കാലയളവിലാണ് മാലിന്യ നിക്ഷേപം തുടങ്ങിയതെന്നും പുതിയ ഭരണസമിതി വന്നിട്ടും മാറ്റമൊന്നും വന്നിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
ഹരിതകർമ്മ സേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക്, പേപ്പർ മാലിന്യമാണ് ഇവിടെ കൂട്ടിയിട്ടുള്ളത്. അവയെല്ലാം ഉടൻ തരംതിരിച്ച് പരിസരം വൃത്തിയാക്കും. എം.സി.എഫിലൂടെ ഉടൻ തന്നെ എല്ലാ പ്രതിസന്ധിക്കും പരിഹാരമാകും. ശുചിത്വ ഗ്രാമ പഞ്ചായത്താണ് ഭരണസമിതിയുടെ ലക്ഷ്യം. മാലിന്യ മുക്ത കാലടിയായി മാറ്റാൻ ആവശ്യമായ നടപടികൾ ഉടൻ ചെയ്യും.
പൗളിബേബി,
പ്രസിഡന്റ്
കാലടി ഗ്രാമ പഞ്ചായത്ത്
മുൻ ഭരണസമിതിയും പുതിയ ഭരണസമിതിയും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ മാത്രം. കാലടിയുടെ പൊതുമാർക്കറ്റ് എന്ന ആശയം തന്നെ തകിടം മറിക്കുകയാണ് പഞ്ചായത്ത്. മാലിന്യക്കൂമ്പാരം മാറ്റാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. എം.സി.എഫ് പ്രവർത്തനം നിരാശജനകമാണ്. മൂക്കുപൊത്താതെ ചന്തയിലേക്ക് കടക്കുവാൻ പോലും സാധിക്കുന്നില്ല. പഞ്ചായത്തു ഓഫീസിനു മുൻഭാഗത്താണ് ഈ കൂമ്പാരം. ഉടൻ നിർമ്മാർജ്ജന നടപടി സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടികൾ തുടങ്ങും.
എം.ടി.വർഗ്ഗീസ്,
പ്രതിപക്ഷ മെമ്പർ (സി.പി.എം),
കാലടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |