കൊല്ലം: വേനലിൽ ചെറുതും വലുതുമായ തീപിടിത്തങ്ങൾ ഉണ്ടാകുമ്പോഴും ഫയർ എൻജിനുകളിൽ വളരെവേഗം വെള്ളം നിറയ്ക്കാനുള്ള ഫയർ ഹൈഡ്രന്റ് സംവിധാനം ഇല്ലാത്തത് ജില്ലയിലെ അഗ്നിശമനസേനയ്ക്ക് പ്രതിസന്ധിയാകുന്നു. വാട്ടർ അതോറിട്ടിയിൽ നിന്നുള്ള എസ്റ്റിമേറ്റ് ഉൾപ്പെടെ അനുമതിക്കായി സർക്കാരിന് നൽകിയിരുന്നു. എന്നാൽ അനുമതി ലഭിച്ചിട്ടും ഫണ്ട് ലഭിക്കാത്തതിനാൽ ഫയർ ഹൈഡ്രന്റ് സ്ഥാപിക്കുന്ന പ്രവൃത്തികൾ നീണ്ടു പോവുകയാണ്. ഫണ്ട് ലഭിച്ചാലും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിർമ്മാണജോലികൾ പുരോഗമിക്കുന്നതിനാൽ ഇത് പൂർത്തിയായ ശേഷമാകും ഫയർ ഹൈഡ്രന്റ് സ്ഥാപിക്കാൻ സാദ്ധ്യതയുള്ളുവെന്നാണ് ഫയർഫോഴ്സ് അധികൃതർ പറയുന്നത്.
തദ്ദേശസ്ഥാപനങ്ങളും വാട്ടർ അതോറിട്ടിയും ദുരന്ത നിവാരണ അതോറിട്ടിയും ചേർന്നാണ് പദ്ധതി നടപ്പാക്കേണ്ടത്. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയിൽ നിന്നാണ് ഫണ്ട് ലഭിക്കേണ്ടത്. തീപിടിത്ത സാദ്ധ്യത കൂടുതലുള്ള ഭാഗങ്ങളിൽ ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കണമെന്നിരിക്കെയാണ് ജില്ലയിൽ ഒരിടത്തും ഹൈഡ്രന്റുകൾ ഇല്ലാത്തത്.
കഴിഞ്ഞവർഷം മാത്രം ജില്ലയിൽ ചെറുതും വലുതുമായ 1,037 തീപിടിത്തങ്ങൾ
നഗരപരിധിയിൽ മാത്രം വലിയ നാലു തീപിടിത്തമുണ്ടായി.
വില്ലനായി വേനൽ
ചെറിയ തീപിടിത്തം ഉണ്ടായാൽ തന്നെ കുറഞ്ഞത് 10,000 ലീറ്റർ വെള്ളമെങ്കിലും ഉപയോഗിക്കേണ്ടി വരും. വാഹനത്തിലെ വെള്ളം തീരുന്നതിനനുസരിച്ച് വീണ്ടും വെള്ളം നിറച്ച് തിരിച്ചെത്തുമ്പോഴേക്കും അപകടത്തിന്റെ തീവ്രത കൂട്ടും. ഇത്തരം സന്ദർഭങ്ങളിലാണ് ഫയർ ഹൈഡ്രന്റുകൾ അഗ്നിശമനസേനയ്ക്ക് സഹായകമാകുന്നത്. നിലവിൽ ജില്ലയിലെ അഗ്നിശമനസേനയ്ക്ക് ആവശ്യമായ ജലലഭ്യത ഉണ്ടെങ്കിലും വേനൽ കൂടുന്നത് ജലക്ഷാമം ഉണ്ടാക്കാനുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു.
സമയം പാഴാവില്ല
ഫയർ എൻജിനുകളിൽ വളരെവേഗം വെള്ളം നിറയ്ക്കാനുള്ള സംവിധാനമാണ് ഫയർ ഹൈഡ്രന്റ്
വാട്ടർ അതോറിട്ടിയുടെ ഓവർ ഹെഡ് ടാങ്കിൽ നിന്നോ മറ്റ് ജലസ്രോതസുകളിൽ നിന്നോ വെള്ളം ലഭ്യമാക്കും
അഗ്നിശമനസേനയുടെ വാഹനങ്ങൾക്ക് വെള്ളം ശേഖരിക്കാൻ ഭൂമിക്കുമുകളിൽ വാൽവുകളുണ്ടാകും
തീപിടിത്ത സാദ്ധ്യതയുള്ള പ്രധാന സ്ഥലത്ത് ഫയർ ഹൈഡ്രന്റ് സ്ഥാപിച്ചാൽ ഫനേരിട്ട് വെള്ളം പമ്പ് ചെയ്യാം, ഫയർ എൻജിനുകളിൽ വെള്ളം നിറയ്ക്കാം
സമയം പാഴാക്കാതെ രക്ഷാപ്രവർത്തനം നടത്താനാവും
അഗ്നിശമനസേനയുടെ വാഹനങ്ങളിൽ അടിയ്ക്കടി വെള്ളം നിറയ്ക്കുന്നത് ഒഴിവാക്കാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |