ആലപ്പുഴ: പുഞ്ചക്കൊയ്ത്ത് ആരംഭിക്കാനാരിക്കെ, അഗ്രികൾച്ചറൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ സഹായത്തോടെ കൊയ്‌ത്ത് യന്ത്രങ്ങളുടെ ഗുണനിലവാരം പരിശോധിക്കുമെന്ന പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് കുട്ടനാട്ടിലെ കർഷകർ കാണുന്നത്. ഗുണനിലവാരമില്ലാത്ത കൊയ്‌ത്ത് യന്ത്രങ്ങൾ വൈക്കോലും പതിരും പാടത്തെ കട്ടയുമുൾപ്പെടെ നെല്ലിനൊപ്പം സംഭരിക്കുന്നത് മില്ലുകാർക്ക് കിഴിവുകൊള്ളയ്ക്ക് സഹായകമായിരുന്നു. പരിശോധനയോടെ ഇത് ഒഴിവാകും.74 ലക്ഷം മെട്രിക് ടൺ നെല്ലിന് 7000 ക്വിന്റൽ നെല്ലാണ് കഴിഞ്ഞ തവണ കുട്ടനാട് മേഖലയിൽ നിന്ന് കർഷകർ കിഴിവായി നൽകേണ്ടി വന്നത്
പുഞ്ചവിളവെടുപ്പിനായി പി.ആർ.എസ് രജിസ്ട്രേഷൻ ആരംഭിച്ചതിന് പിന്നാലെ കൊയ്ത്ത് യന്ത്രത്തിന്റെ ഏജന്റുമാരും രംഗപ്രവേശം ചെയ്തതോടെയാണ് ചൂഷണത്തിനെതിരെ കർഷകർ രംഗത്തെത്തിയത്. കളക്ട്രേറ്റിൽ ചേർന്ന മുന്നൊരുക്കയോഗത്തിൽ കർഷകർ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതാണ് പരിശോധനയ്ക്ക് വഴിയൊരുക്കിയത്.
കേരളത്തിൽ കൊയ്ത്തുകാലത്ത് തമിഴ്നാട്ടിൽ നിന്നാണ് യന്ത്രങ്ങളുടെ വരവ്. ഏജന്റുമാരാണ് പാടശേഖര സമിതികൾക്ക് കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കുന്നത്. ആയിരം ഏക്കർ കൊയ്യുന്നതിന് മുപ്പതോളം യന്ത്രങ്ങൾ ആവശ്യമാണ്.
കിഴിവ് കൊള്ളയ്ക്ക് അറുതിയാകും
1.ഗുണനിലവാരമില്ലാത്ത യന്ത്രങ്ങൾ പാടങ്ങളിൽ നിന്ന് പതിരുൾപ്പെടെ മെതിച്ച് ചാക്കുകളിൽ നിറയ്ക്കുന്നതിനാൽ സംഭരണത്തിനെത്തുന്ന മില്ലുകൾ പതിരിന്റെ പേരിൽ കൂടുതൽ കിഴിവ് ആവശ്യപ്പെടും. ഇത് കർഷകരുടെ ചൂഷണത്തിനിടയാക്കും.
2. മണിക്കൂറിന് 2100 രൂപയാണ് സാധാരണ കൊയ്ത്ത് യന്ത്രങ്ങളുടെ വാടക. എന്നാൽ,മഴയുടെയോ മറ്റോ പേരിൽ കൊയ്ത്തിൽ നിന്ന് പിൻമാറുമെന്ന് ഭീഷണിപ്പെടുത്തി അമിത നിരക്ക് ആവശ്യപ്പെട്ട് കർഷകരെ ചൂഷണം ചെയ്യുന്ന സംഘങ്ങളും കൂട്ടത്തിലുണ്ട്
3. കൊയ്ത്ത് യന്ത്രങ്ങൾക്ക് കൃഷി വകുപ്പിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ രജിസ്ട്രേഷനോ, ഫിറ്റ്നസ് സർട്ടിഫിക്കറ്റോ ആവശ്യമില്ല. ഇത് കാരണം കൊയ്ത്ത് യന്ത്രങ്ങൾക്ക് കൃത്യമായ മെയിന്റനൻസ് നടത്താൻ ഉടമകളും ശ്രദ്ധിക്കാറില്ല
4. യന്ത്രങ്ങൾക്ക് രജിസ്ട്രേഷൻ ഇല്ലാത്തതിനാൽ പതിര് കൊയ്യുന്നവരെയോ, അമിത ചാർജ് ഈടാക്കുന്നവരേയോ കർഷകർക്ക് തിരിച്ചറിയാനും സാധിക്കില്ല. ഫിറ്റ് നസിന് പുറമേ ലൈസൻസിംഗ് സമ്പ്രദായം കൂടി നടപ്പാക്കണമെന്നതാണ് കർഷകരുടെ ആവശ്യം
കൊയ്‌ത്ത് യന്ത്രം വാടക
(മണിക്കൂറിന്)
റോഡുള്ള പാടങ്ങൾക്ക് : 2100 രൂപ
ചങ്ങാടം ആവശ്യമുള്ള പാടങ്ങൾക്ക്: 2200 രൂപ
1000 ഏക്കറിന്
30 യന്ത്രം
കൊയ്ത്ത് യന്ത്രങ്ങൾക്ക് ഫിറ്റ് നസിനും രജിസ്ട്രേഷനുമൊപ്പം മില്ലുകൾക്കും ഏജന്റുമാർക്കും കൂടി പി.സി.സി ഉൾപ്പെടെ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നാലേ കർഷകരെ ചൂഷണം ചെയ്യുന്നത് തടയാൻ കഴിയൂ. ഗുണ നിലവാര പരിശോധന പ്രതീക്ഷാവഹമാണ്
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |