
തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിനായി ശബരിമല ജനറൽ ഫണ്ടിൽ നിന്നും എടുത്ത രണ്ടുകോടി രൂപ കണക്കുകൾ അന്തിമമാകുന്ന മുറയ്ക്ക് ഫണ്ടിലേക്ക് തിരികെ നിക്ഷേപിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ അറിയിച്ചു. അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിനായി പ്രത്യേകം അക്കൗണ്ട് ധനലക്ഷ്മി ബാങ്കിന്റെ നന്തൻകോട് ശാഖയിൽ ആരംഭിച്ചിരുന്നു. സ്‌പോൺസർഷിപ്പ് തുകകൾ ലഭിക്കാൻ വൈകുമെന്നതിനാൽ ബോർഡിന്റെ ജനറൽ ഫണ്ടിൽ നിന്ന് അഞ്ചുകോടി രൂപ ഈ അക്കൗണ്ടിലേക്ക് മാറ്റി. സ്‌പോൺസർഷിപ്പ് തുക ലഭിച്ചപ്പോൾ സംഗമത്തിന് ചെലവായ മൂന്നുകോടി ഫണ്ടിലേക്ക് 2025 ഒക്ടോബർ 17ന് തിരികെ നിക്ഷേപിച്ചു. ഇതിന് ശേഷം സ്‌പോൺസർഷിപ്പിലൂടെ ലഭിച്ച 2,72,40,912 രൂപ അക്കൗണ്ടിൽ ബാക്കിയുണ്ട്. കണക്കുകൾ അന്തിമമാകുന്നമുറയ്ക്ക് ദേവസ്വം ബോർഡിന്റെ ജനറൽ ഫണ്ടിലേക്ക് ആ തുക നിക്ഷേപിക്കുമെന്ന് ബോർഡ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |