കൊല്ലം: കൊല്ലം തേനി ദേശീയപാത വികസനം കടവൂരിൽ നിന്ന് ആരംഭിക്കും. പദ്ധതി ചിലവ് വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി കടവൂരിന്പകരം കുണ്ടറയിൽനിന്ന് ആരംഭിക്കാനുള്ള നീക്കം ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിതിന്റെ അടിസ്ഥാനത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി നടത്തിയ ഇടപെടലിലിലാണ് തീരുമാനം.
ന്യൂഡൽഹിയിൽ ദേശീയപാത മന്ത്രാലയം സെക്രട്ടറി ഉമാശങ്കറും ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിൽ റോഡ് വികസനം കടവൂരിൽ നിന്നുതന്നെ ആരംഭിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ഉറപ്പ് ലഭിച്ചു. വ്യക്തമായി വ്യവസ്ഥയോടുകൂടിയാണ് പദ്ധതി ധനകാര്യ എക്സ്പെൻഡിച്ചർ കമ്മിറ്റിയുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നത്. ദേശീയപാത 66ന് സംഭവിച്ചതുപോലെ അസൽ പദ്ധതിയിൽ നിന്ന് യാതൊരു മാറ്റവും വരുത്തില്ല. നിലവിലെ പദ്ധതിരേഖ പ്രകാരം വികസനം നടപ്പാക്കുമെന്നും അധികമായി പുതിയ നിർദ്ദേശങ്ങളോ ആവശ്യങ്ങളോ പരിഗണിക്കാൻ കഴിയില്ലെന്നും അധികൃതർ യോഗത്തിൽ അറിയിച്ചു.
വേണ്ടത് മന്ത്രിസഭയുടെ അംഗീകാരം
കടവൂർ മുതൽ ആഞ്ഞിലിമൂട് വരെ 978 കോടി രൂപയുടെ പദ്ധതിരേഖയാണ് അന്തിമ അനുമതിക്കായി സമർപ്പിക്കുന്നത്. ഇതു കൂടാതെ 780 കോടിയോളം രൂപ ഭൂമി ഏറ്റെടുക്കലിനും ചിലവുണ്ട്. പദ്ധതി രേഖ പ്രകരാമുള്ള ചിലവ് 1000 കോടിയിൽ കൂടിയാൽ മന്ത്രിസഭയുടെ അംഗീകാരം തേടേണ്ടതുണ്ട്. മന്ത്രിസഭയുടെ അംഗീകാരത്തിനായി നൽകിയാൽ വേണ്ടിവരുന്ന വിവിധ തലങ്ങളിലുള്ള സൂക്ഷ്മ പരിശോധനകാലതാമസമുണ്ടാക്കും. ഈ സാഹചര്യത്തിൽ പദ്ധതി തുക 1000 കോടി രൂപയിൽ താഴെ നിറുത്തി അംഗീകാരം നൽകി നടപ്പാക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്.
'' ദേശീയപാത 183 ദേശീയപാത 66മായി ബന്ധിപ്പിക്കുന്ന കടവൂരിൽ നിന്ന് ദേശീയപാത 744 ആരംഭിക്കുന്ന കടമ്പാട്ടുകോണത്തേക്കുള്ള അകലം അധികൃതരുടെ ശ്രദ്ധയിൽക്കൊണ്ടുവന്നു. അതിന് പുറമേ നിലവിലെ ദേശീയപാത 744ന്റെ ഗതാഗതത്തിരക്കും കണക്കിലെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ അംഗീകരിച്ചാണ് പദ്ധതി വെട്ടിച്ചുരുക്കി കുണ്ടറയിൽ നിന്ന് ആരംഭിക്കാനുള്ള നടപടികൾക്ക് പകരം കടവൂരിൽ നിന്നുതന്നെ ആരംഭിക്കാൻ തീരുമാനമായത്.''
എൻ.കെ. പ്രേമചന്ദ്രൻ എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |