
സുഹൃത്ത് അറസ്റ്റിൽ
കൊച്ചി: സൗഹൃദം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വീട്ടമ്മയെ കൊലപ്പെടുത്തി റെയിൽപ്പാളത്തിൽ തള്ളിയ മുൻ ഹൈക്കോടതി ജീവനക്കാരൻ അറസ്റ്റിലായി. വൈറ്റില പൊന്നുരുന്നി കണ്ടത്തറവീട്ടിൽ ഷാജിയാണ് (62) പിടിയിലായത്. എറണാകുളം പൂത്തോട്ടയിൽ താമസിക്കുന്ന കോട്ടയം ചിങ്ങവനം മൂലക്കളത്തിൽ സുധ ബേബിയാണ് (45) കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ വൈറ്റില ഫ്ലൈഓവറിനു താഴെ റെയിൽപ്പാളത്തിന് സമീപമായിരുന്നു സംഭവം.
കൊലപാതകം ട്രെയിൻ തട്ടിയുള്ള മരണമാക്കാൻ ആസൂത്രണം ചെയ്ത പ്രതിയെ ഇൻക്വസ്റ്റ് പൂർത്തിയാകും മുമ്പ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. സുധ ബേബിയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഹൈക്കോടതി ജീവനക്കാരിയായിരുന്ന സുധയുടെ മാതാവിന്റെ സുഹൃത്തായിരുന്നു ഷാജി. സുധ വിവാഹ മോചിതയായ ഘട്ടത്തിൽ തുടങ്ങിയ സൗഹൃദം പിന്നീട് വളർന്നു. ഈ ബന്ധം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സുധയെ ഒഴിവാക്കാൻ ഷാജി തീരുമാനിക്കുകയായിരുന്നു.
പൂത്തോട്ടയിൽ നിന്ന് സുധയെ വൈറ്റില ഫ്ലൈഓവറിന് താഴെ എത്തിച്ച ഷാജി കാറിൽ നിന്നിറങ്ങാൻ തയ്യാറാകാതിരുന്നപ്പോൾ ബലം പ്രയോഗിച്ച് പുറത്തിറക്കി ക്രൂരമായി മർദ്ദിച്ചു. ബോധരഹിതയായ സുധയെ ട്രെയിൻ തട്ടി മരണം ഉറപ്പാക്കാൻ ട്രാക്കിൽ ഉപേക്ഷിച്ച് കടന്നു . എന്നാൽ തലയ്ക്കേറ്റ മർദ്ദനത്തിൽ സുധ നേരത്തെ മരിച്ചു. രാത്രി 1.45ഓടെ അമൃത എക്‌സ്‌പ്രസ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് പാളത്തിന് സമീപം മൃതദേഹം കണ്ട് റെയിൽവേ അധികൃതരെ വിവരമറിയിച്ചത്.മരട് പൊലീസ് നടത്തിയ പരിശോധനയിൽ മരണം ട്രെയിൻ തട്ടിയല്ലെന്ന് വ്യക്തമായി. മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ച മൊബൈൽ ഫോണും സി.സി ടിവി ദൃശ്യങ്ങളുമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇരുവരും റെയിൽപ്പാളത്തിന് സമീപത്തേക്ക് വരുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മുമ്പും ഇവർ തമ്മിലുള്ള ബന്ധത്തെച്ചൊല്ലി കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായി സൂചനയുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |