
തിരുവനന്തപുരം: എക്സൈസ് തീരുവ, ലൈസൻസ് ഫീസ് എന്നിവ ഈടാക്കാതിരിക്കുകയോ, കുറവായി ഈടാക്കുകയോ ചെയ്തതുൾപ്പെടെ 6.68 കോടിയുടെ ക്രമക്കേടുകൾ കണ്ടെത്തിയതായി സി.എ.ജി റിപ്പോർട്ട്. മറ്റു ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 15.94 കോടിയുടെ 32 കേസുകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ക്ളബ്ബുകളുടെ ലൈസൻസ് (എഫ്.എൽ-4) അനുവദിക്കുന്നതിലും ക്രമക്കേടുണ്ട്. നാല് ജില്ലകളിൽ അനുവദിച്ച 23 ക്ളബ്ബ് ലൈസൻസുകളിൽ 17 എണ്ണമാണ് ഓഡിറ്റിന് വിധേയമാക്കിയത്. ക്ളബ്ബ് സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിരിക്കണമെന്നും ഭൂമിയും കെട്ടിടങ്ങളും അത്തരം സൊസൈറ്രിയുടെ പേരിലായിരിക്കണമെന്നുമുള്ള വ്യവസ്ഥയ്ക്ക് വിരുദ്ധമായി ചില ക്ളബ്ബുകൾക്ക് ലൈസൻസ് നൽകി.
നടപടിക്രമങ്ങളിലെ വീഴ്ചകാരണം അബ്കാരി കേസുകളിലെ പ്രതികളെ വെറുതെവിടുന്ന സാഹചര്യമുണ്ടാവുന്നു. തിരഞ്ഞെടുത്ത ജില്ലകളിൽ 2020 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ തീർപ്പാക്കിയ 194 കേസുകളിൽ 38 എണ്ണം ഓഡിറ്റിന് വിധേയമാക്കിയപ്പോൾ 33ലും വീഴ്ചകൾ കാരണം സെഷൻസ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കി.
ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് കള്ള് കൊണ്ടുപോകുന്നതിന് പെർമിറ്റ് ഫീസും അധിക പെർമിറ്റ് ഫീസും ഈടാക്കേണ്ടതുണ്ട്. പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസിലെയും ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫീസിലെയും രേഖകൾ പരിശോധിച്ചതിൽ 846.53 ലക്ഷം ഫീസ് ഈടാക്കേണ്ട സ്ഥാനത്ത് 36.65 ലക്ഷത്തിന് മാത്രമാണ് ഡിമാൻഡ് നോട്ടീസ് നൽകിയതെന്ന് കണ്ടെത്തി. ഇതിൽ 15.41 ലക്ഷമാണ് പിരിച്ചെടുത്തത്. 831.12 ലക്ഷത്തിന്റെ നഷ്ടമാണ് വരുത്തിയത്.
സ്റ്റാറില്ലാത്ത ഹോട്ടലുകൾക്കും ബാർ
ലൈസൻസ് പുതുക്കി നൽകി
സ്റ്റാർ ക്ളാസിഫിക്കേഷൻ ഇല്ലാത്ത ഹോട്ടലുകൾക്കും ബാർ ലൈസൻസ് പുതുക്കി നൽകിയതായി സി.എ.ജിയുടെ കണ്ടെത്തൽ. എട്ട് ലൈസൻസുകൾ നാല് വർഷത്തേക്കും 10 ലൈസൻസുകൾ മൂന്ന് വർഷത്തേക്കുമാണ് തുടർച്ചയായി പുതുക്കി നൽകിയിട്ടുള്ളത്. സാധുവായ സ്റ്റാർ ക്ളാസിഫിക്കേഷൻ ഇല്ലാതെ എഫ്.എൽ ലൈസൻസുകൾ പുതുക്കുന്നത് ക്രമരഹിതമാണ്.
സ്റ്റാർ ക്ളാസിഫിക്കേഷൻ കിട്ടുന്നതിനായി വളരെയധികം അപേക്ഷകൾ കേന്ദ്ര ടൂറിസം മന്ത്രാലയത്തിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇതു കണക്കിലെടുത്ത് , യഥാസമയം അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിൽ ക്ളാസിഫിക്കേഷൻ കാലാവധി കഴിഞ്ഞ ഹോട്ടലുകൾക്ക് എഫ്.എൽ ലൈസൻസുകൾ പുതുക്കി നൽകാൻ സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. മന്ത്രാലയത്തിന് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ 144 ലൈസൻസുകളാണ് പുതുക്കിയതായി കണ്ടെത്തിയത്.
18 ഹോട്ടലുകളുടെ ലൈസൻസ് തുടർച്ചയായി പുതുക്കി നൽകാനുണ്ടായ സാഹചര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ എല്ലാ ഡിവിഷണൽ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാർക്കും നിർദ്ദേശം നൽകിയതായാണ് സർക്കാർ അറിയിച്ചത്. ഈ മറുപടി സ്വീകാര്യമല്ല. അബ്കാരി വ്യവസ്ഥയിൽ എന്തെങ്കിലും ഇളവുകൾ വരുത്തിയാൽ നിയമസഭയുടെ അംഗീകാരം ഉണ്ടായിരിക്കണമെന്നും സി.എ.ജി വിശദമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |