
കണ്ണൂർ: കെ.എസ്.യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളജ് ഐ.സി.യുവിൽ ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു.
ഇന്നലെ പുലർച്ചെ നാലു മണിയോടെ കാറിൽ പത്തനംതിട്ടയിലെ വീട്ടിലേക്ക് പോയെന്നാണ് റിപ്പോർട്ട്.
രാത്രി 11 മണിയോടെ ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗമാണ് ഡിസ്ചാർജിന് തീരുമാനിച്ചത്. രക്തസമ്മർദ്ദം ഉൾപ്പെടെ എല്ലാ ആരോഗ്യ സൂചകവും സാധാരണ നിലയിലെത്തിയതായി ബോർഡ് വിലയിരുത്തി.
തിരുവനന്തപുരം മെഡി.കോളേജിൽ ചികിത്സ തുടരും. ചികിത്സാ വിവരങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജിന് കൈമാറിയിട്ടുണ്ട്.
കോഴിക്കോടുവരെ ഗതാഗത കുരുക്കുള്ളതിനാലാണ് മന്ത്രി പുലർച്ചെ നാലിന് കാറിൽ യാത്രയായതെന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.സുദീപ് വിശദീകരിച്ചു.
പകൽ യാത്രാ വിലക്ക്
രാത്രി അനുമതി
1 യാത്ര പാടില്ലെന്നും ഐ.സി.യുവിൽ തുടരണമെന്നും 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നു. ഐ.സി.യുവിൽ തുടരണം, നിലവിലെ ശാരീരാവസ്ഥയിൽ യാത്ര അനുവദനീയമല്ലെന്നും പറഞ്ഞിരുന്നു. കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകളിൽ നാഡി മൂലാഗ്രങ്ങൾ അമർന്നുള്ള സമ്മർദ്ദം മൂലമാണ് കടുത്ത വേദനയെന്നും വിശദീകരിച്ചിരുന്നു.
1 എന്നാൽ, കിടത്തി ചികിത്സ ആവശ്യമില്ലെന്നും ഡിസ് ചാർജ് ചെയ്യാമെന്നും രാത്രി 11ന് ഓൺലൈനിൽ ചേർന്ന മെഡിക്കൽ ബോർഡ് തീരുമാനിച്ചു. മന്ത്രിയെ മാഹിവരെ അനുഗമിക്കാനുള്ള പൊലീസ് വാഹനം പകൽത്തന്നെ സജ്ജമാക്കി നിറുത്തിയിരുന്ന വിവരവും പുറത്തുവന്നു.
വധശ്രമക്കുറ്റം
ഒഴിവാക്കിയേക്കും
റിമാൻഡിൽ കഴിയുന്ന അഞ്ച് കെ.എസ്.യു പ്രവർത്തകർ നൽകിയ ജാമ്യഹർജി ഇന്ന് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കുമ്പോൾ, വധശ്രമ വകുപ്പ് ഒഴിവാക്കിയുള്ള റിപ്പോർട്ട് പൊലീസ് സമർപ്പിക്കുമെന്ന് സൂചന.
ആക്രമിച്ചെന്നും വധിക്കാൻ ശ്രമിച്ചുവെന്നും എഫ്.ഐ.ആറിൽ ഉണ്ടെങ്കിലും യാതൊരു തെളിവും ഇല്ലാത്ത പശ്ചാത്തലത്തിലാണിത്. അതേസമയം, മന്ത്രിക്കെതിരെ ആസൂത്രിതമായ വധശ്രമം ഉണ്ടായി എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് സി.പി.എം. തെളിയിക്കാൻ ഒരു ദൃശ്യമെങ്കിലും കാട്ടണമെന്ന് കോൺഗ്രസിന്റെ വെല്ലുവിളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |