തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ ഏകീകൃത സോഫ്റ്റ്‌വെയറിന്റെ ഉടമസ്ഥാവകാശം സർക്കാർ ഏറ്റെടുക്കും. പദ്ധതി നടപ്പാക്കാനുള്ള കരാർ ദിനേശ കൺസോർഷ്യത്തിന് നൽകും. സഹകരണവകുപ്പിനാണ് ഉടമസ്ഥാവകാശം.
280 ശാഖകളിൽ പൈലറ്റ് പദ്ധതി നടപ്പാക്കാനാണ് ദിനേശ് ഇൻഫർമേഷൻ ടെക്‌നോളജി സിസ്റ്റത്തിന് അനുമതി നൽകുക. നടപടി പൂർത്തിയാക്കിയെങ്കിലും ടെൻഡറിൽ പങ്കെടുത്ത മറ്റൊരു കൺസോർഷ്യം ഹൈക്കോടതിയെ സമീപിച്ചു. അന്തിമ കരാർ ഹൈക്കോടതിയെ അറിയിക്കണമെന്നായിരുന്നു നിർദ്ദേശം. തുടർന്നാണ് കരാർ ദിനേശ് കൺസോർഷ്യത്തിന് നൽകാൻ അനുമതി തേടി സഹകരണ രജിസ്ട്രാർ സർക്കാരിനെ സമീപിച്ചത്. അനുമതി രണ്ടു ദിവസത്തിനകം ലഭിക്കും.
പൈലറ്റ് പദ്ധതി വിജയകരമായാൽ 1612 സംഘങ്ങളുടെ 4415 ശാഖകളിൽ ഏകീകൃത സോഫ്റ്റ്‌വെയർ നടപ്പാക്കും. 49.9 കോടിയാണ് ദിനേശ് കൺസോർഷ്യം ഇതിനായി രേഖപ്പെടുത്തിയിട്ടുള്ളത്. പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റും ദിനേശ് കൺസോർഷ്യം സ്ഥാപിക്കും. കോടിക്കണക്കിന് രൂപയുടെ ഇടപാട് നടക്കുന്ന സഹകരണ സംഘങ്ങളുടെ ഓഡിറ്റിംഗ് കൃത്യമാക്കാനും ഇടപാടുകളുടെ സുതാര്യത ഉറപ്പാക്കാനുമാണ് പദ്ധതി.
കേന്ദ്ര സർക്കാർ സഹകരണ മേഖലയിൽ ഏകീകൃത സോഫ്റ്റ്‌വെയറിന് തീരുമാനിച്ചെങ്കിലും കേരളം സഹകരിച്ചില്ല. സഹകരണ സംഘങ്ങളുടെ ഡേറ്റ ചോരുമെന്നതായിരുന്നു ആശങ്ക. സോഫ്റ്റ്‌വെയർ സഹായം നൽകുന്നവരുടെ കൺസോർഷ്യം രൂപീകരിച്ച് ഏകീകൃത സോഫ്റ്റ്‌വെയർ നടപ്പാക്കാനാണ് തീരുമാനം. ദിനേശ് കൺസോർഷ്യവും മിറ്റ്‌കോ കൺസോർഷ്യവുമാണ് ടെൻഡറിൽ പങ്കെടുത്തത്. 300 കോടി മൂല്യമുള്ള കരാർ 50 കോടിക്ക് നൽകുന്നുവെന്നാരോപിച്ചാണ് മിറ്റ്‌കോ കൺസോർഷ്യം കോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |