ആലപ്പുഴ: ഗർഭാശയഗള അർബുദത്തെ ചെറുക്കുന്നതിന് ദേശീയതലത്തിൽ ആരംഭിച്ച ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. 14വയസു പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഒറ്റ ഡോസ് വാക്‌സിനാണ് നൽകുന്നത്. ആദ്യ ദിനത്തിൽ ജില്ലയിൽ 111 പേർ വാക്സിൻ സ്വീകരിച്ചു. ഫെബ്രുവരി 28ന് രാജ്യവ്യാപകമായി ആരംഭിച്ച വാക്‌സിനേഷൻ ക്യാമ്പയിന്റെ ഭാഗമായി മൂന്നു മാസത്തിനകം 14വയസ് പൂർത്തിയായ എല്ലാ പെൺകുട്ടികൾക്കും വാക്‌സിൻ നൽകാനാണ് ഭാരത സർക്കാർ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. തുടർന്ന്, ദേശീയ പ്രതിരോധകുത്തിവയ്പു പട്ടികയിൽ ഉൾപ്പെടുത്തി ഭാവിയിൽ എല്ലാ പെൺകുട്ടികളെയും സ്ത്രീകളെയും ഗർഭാശയഗള കാൻസറിൽ നിന്ന് സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലൂടെയും സൗജന്യമായി എച്ച്.പി.വി വാക്സിനേഷൻ നൽകും. U-WIN പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ നേരിട്ട് ആരോഗ്യകേന്ദ്രത്തിലെത്തുകയോ ചെയ്യാം. https://uwin.mohfw.gov.in/home എന്ന വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ആശാ പ്രവർത്തകരെയോ സമീപിക്കാം. ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 13515 പെൺകുട്ടികൾക്ക് വാക്സിനേഷൻ നൽകും. ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ജനറൽ ആശുപത്രിയിൽ എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻ എ.എം.നൗഫൽ അദ്ധ്യക്ഷനായി. ജില്ല മെഡിക്കൽ ഓഫീസർ ഡോ. ജമുൻ വർഗ്ഗീസ് ആരോഗ്യ സന്ദേശം നൽകി. ആശുപത്രി സൂപ്രണ്ട് ഡോ. ആർ.സന്ധ്യ, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. കോശി സി പണിക്കർ, ഡോ. പാർവതി പ്രസാദ്, ഡോ. എസ് ആർ ദിലീപ് കുമാർ, ജില്ലാതല ഉദ്യോഗസ്ഥർ, നഗരസഭാംഗം എ.എസ്. കവിത എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |