
മല്ലപ്പള്ളി: പത്തനംതിട്ട - കോട്ടയം ജില്ലകളുടെ അതിർത്തി പങ്കിടുന്ന ചുങ്കപ്പാറ ജംഗ്ഷനിലും സമീപപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. ചുങ്കപ്പാറ - ആലപ്രക്കാട് റോഡിലെ കാടു പിടിച്ചു കിടക്കുന്ന പറമ്പുകളിലും താമസമില്ലാതെ കിടക്കുന്ന വീടുകളിലുമാണ് ഇവയുടെ സഹവാസം. റോഡിന്റെ വശങ്ങളിൽ കൂട്ടായി തമ്പടിച്ചിരിക്കുന്ന തെരുവുനായ്കൾ പലപ്പോഴും കാൽനടയാത്രക്കാർക്കും, പ്രഭാത സവാരിക്കാർക്കും, ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണ്. ബഹളം ഉണ്ടാക്കി ഇരുചക്രവാഹനങ്ങൾക്കുനേരെ പാഞ്ഞടുക്കുന്നതിനാൽ കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്ന യാത്രികർ പെട്ടെന്ന് ബ്രേക്ക് ഇടേണ്ടിവരുന്നതിനാൽ അപകടങ്ങളും പെരുകുന്നുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾക്കു നേരെയും ഇവറ്റകളുടെ ആക്രമം ഉണ്ടാകാറുണ്ട്. ശാസ്ത്രീയമായ വന്ധ്യംകരണം നടത്താത്തതും, പേവിഷബാധയ്‌ക്കെതിരെ വാക്‌സിനേഷൻ പദ്ധതികൾ വിഭാവനം ചെയ്യാത്തതും, മാലിന്യ നിർമ്മാർജനം ഫലപ്രദമായ പദ്ധതികൾ ഉപയോഗപ്പെടുത്തുവാൻ അധികൃതർ തയാറായെങ്കിൽ മാത്രമെ തെരുവ് നായ ശല്യത്തിന് ഒരു പരിധിവരെ പ്രതിവിധി കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ.
റോഡിന്റെ വശങ്ങളിൽ മാലിന്യം
റോഡിന്റെ വശങ്ങളിൽ മത്സ്യമാംസാവിശിഷ്ടങ്ങളും വീടുകളിൽ നിന്നുള്ള മാലിന്യങ്ങളും കുമിഞ്ഞ് കൂടുന്നതാണ് പ്രദേശത്ത് തെരുവുനായ ശല്യം വർദ്ധിക്കാൻ കാരണമാകുന്നത്. പുളിക്കാൻ പാറ, വഞ്ചികപ്പാറ, പുല്ലാന്നിപ്പാറ, മലമ്പാറ , നിർമ്മല പുരം എന്നിവിടങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്.
...............................................
അറവുശാലകളിലെ മാലിന്യങ്ങൾ റോഡിൽ ആളൊഴിഞ്ഞ ഭാഗങ്ങളിൽ തള്ളുന്നത് നായ്ക്കളുടെ എണ്ണം വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. മാലിന്യ സംസ്‌കരണം ശാസ്ത്രീയമാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾപദ്ധതികൾ വിഭാവനം ചെയ്താൽ റോഡിലെ മാലിന്യം തള്ളൽ ഒരു പരിധിവരെ തടയുവാൻ സാധിക്കും.
ശശികുമാർ
(പ്രദേശവാസി)
.......................................................
1. ശാസ്ത്രീയമായ വന്ധ്യംകരണം നടത്തുന്നില്ല
2. പേവിഷബാധയ്‌ക്കെതിരെ വാക്‌സിനേഷൻ പദ്ധതികൾ വിഭാവനം ചെയ്യുന്നില്ല
3. മാലിന്യ നിർമ്മാർജനം ഫലപ്രദമായ പദ്ധതികൾ ഉപയോഗപ്പെടുത്തുന്നില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |