
ഇസ്ലാമാബാദ്: പാകിസ്ഥാൻ- അഫ്ഗാനിസ്ഥാൻ സംഘർഷം രൂക്ഷമായെന്ന് റിപ്പോർട്ടുകൾ. പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ അഫ്ഗാൻ അതിർത്തിയിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചെന്നാണ് വിവരം. അഫ്ഗാനിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി 'ഓപ്പറേഷൻ ഗസ്ബ് ലിൽ ഹഖ്' എന്ന പേരിൽ പ്രത്യാക്രമണം തുടങ്ങിയതായി പാകിസ്ഥാൻ അറിയിച്ചു. പാകിസ്ഥാനെതിരായ തീവ്രവാദ സംഘടനകൾക്ക് താലിബാൻ അഭയം നൽകിയെന്നാണ് ആരോപണം. എന്നാൽ താലിബാൻ അത് നിഷേധിച്ചിരിക്കുകയാണ്.
ആക്രമണത്തിൽ 300ലേറെ താലിബാൻ പട്ടാളക്കാരെയും തീവ്രവാദികളെയും വധിച്ചതായി പാകിസ്ഥാൻ മന്ത്രി അത്താവുല്ല തരാർ അവകാശപ്പെട്ടു. 500ൽ അധികം പേർക്ക് പരിക്കേറ്റെന്നും അദ്ദേഹം അറിയിച്ചു.എന്നാൽ 55 പാക് സൈനികരെ വധിച്ചതായി താലിബാനും അവകാശപ്പെട്ടു. ഇതിൽ പന്ത്രണ്ട് സൈനികർ കൊല്ലപ്പെട്ടതായി പാകിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്. 13 താലിബാൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് അഫ്ഗാൻ അറിയിച്ചത്.
തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിൽ നിന്ന് അഫ്ഗാൻ പിൻമാറണമെന്ന് പാക് കരസേനാ വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷരീഫ് ചൗധരി ആവശ്യപ്പെട്ടു. തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാൻ, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി, ദായിഷ്, അൽ-ഖ്വയിദ തുടങ്ങിയ സംഘടനകളുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.പരസ്പര ധാരണയിലൂടെയും ബഹുമാനത്തിലൂടെയും തർക്കങ്ങൾ പരിഹരിക്കാനാണ് അഫ്ഗാനിസ്ഥാൻ ഇഷ്ടപ്പെടുന്നതെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയും അറിയിച്ചു. കാബൂളും ഈ പ്രശ്‌നം ചർച്ചകളിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |