
കോട്ടയം : റീൽസ് ചിത്രീകരണത്തിനായി പൊതുനിരത്തുകളിൽ യുവാക്കൾ നടത്തുന്ന വാഹന അഭ്യാസ പ്രകടനം അതിര് കടക്കുന്നത് അപകടം വിളിച്ചോതുന്നു. നിരപരാധികളായ യാത്രക്കാരാണ് പലപ്പോഴും ഇതിന് ഇരയാകുന്നത്. മത്സര ഓട്ടവും, സ്റ്റണ്ടിംഗും നടത്തി മൊബൈലിൽ ചിത്രീകരിച്ച ശേഷം നവമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ഒരുകൂട്ടർക്ക് ലഹരിയാണ്. ഇതിനായി പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പുകളുമുണ്ട്. പലപ്പോഴും വേഗം നൂറ് കിലോമീറ്ററിനു മുകളിലാണ്. ആധുനിക നിലവാരത്തിൽ ടാറിംഗ് നടത്തിയ നിരത്തുകളാണ് ഇതിനായി ഇവർ തിരഞ്ഞെടുക്കുന്നത്. ചങ്ങനാശേരി പാലാത്ര ബൈപ്പാസ്, കോടിമത ബൈപ്പാസ്, ഏറ്റുമാനൂർ - പട്ടിത്താനം ബൈപ്പാസ്, മണർകാട് ബൈപ്പാസ്, നാലുമണിക്കാറ്റ് റോഡ്, വാഗമൺ റോഡ്, മലയോരമേഖലയിലെ റോഡുകൾ എന്നിവയാണ് ഇവരുടെ ഇഷ്ടലൊക്കേഷൻ. ജി.പി.എസ് , ബ്ലൂ ടൂത്ത്, ക്യാമറ തുടങ്ങിയവയും ഒപ്പമുണ്ടാകും. കാതടപ്പിക്കുന്ന തരത്തിലുള്ള ശബ്ദത്തോടെ രൂപമാറ്റം വരുത്തിയ ബൈക്കുകൾ രാത്രികാലങ്ങളിൽ റോഡുകൾ കൈയടക്കുകയാണ്. കാറുകളുമുണ്ട് ഇക്കൂട്ടത്തിൽ.
പരിശോധന അയഞ്ഞു
രാത്രി കാലങ്ങളിൽ പൊലീസ് പരിശോധന കുറവായതാണ് ഇത്തരം സംഘങ്ങളുടെ വിലസലിന് കാരണമാകുന്നത്. കൺട്രോൾ റൂം വാഹനത്തിന്റെ പട്രോളിംഗ് അല്ലാതെ നഗരത്തിൽ രാത്രികാലങ്ങളിൽ പൊലീസിനെ കാണേറെയില്ല. വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. വാഹനങ്ങൾക്കിടയിലൂടെ നുഴഞ്ഞു കയറിപ്പോകുകയും ഭീതിപ്പെടുത്തും വിധം വലിയ ഹോൺ മുഴക്കുകയും ചെയ്യുന്നത് ഇവരുടെ വിനോദമാണ്.
അഭ്യാസങ്ങൾ ഫോളോവേഴ്സിനെ കൂട്ടും
ഫോളോവേഴ്‌സിനെ കൂട്ടാനായാണ് ഈ മരണപ്പാച്ചിലും, തോന്ന്യാസങ്ങളും കാട്ടിക്കൂട്ടുന്നത്
ബി.ജി.എം അകമ്പടിയോടെ റേസിംഗ്, ഡ്രിഫ്റ്റിംഗ് വീഡിയോകൾ സോഷ്യൽമീഡിയകളിൽ വ്യാപകമാണ്
പഴയ മോഡൽ കാർ, ബൈക്ക് എന്നിവ മോഡിഫൈ ചെയ്തും, സൈലൻസർ മാറ്റിയുമാണ് ചത്രീകരണം.
''പൊലീസോ, ഗതാഗതവകുപ്പോ പിഴ ഈടാക്കുകയോ പിടിയ്ക്കുകയോ ചെയ്താൽ അംഗീകാരമായി കണ്ട് സ്റ്റാറ്റസും പോസ്റ്റും ഇടുന്നതാണ് യുവതലമുറയുടെ രീതി.
(പൊതുപ്രവർത്തകർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |