കോഴിക്കോട്: വേനൽച്ചൂടിൽ വെന്തുരുകി കോഴിക്കോട്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ അൾട്രാവയലറ്റ് സൂചിക ആറ് (യു.വി ഇൻഡക്സ്) രേഖപ്പെടുത്തിയതോടെ യെലോ അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
നിസാരനല്ല, പൊള്ളിക്കും
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പകൽ 10 മുതൽ മൂന്ന് വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകൾ പ്രത്യേകം ജാഗ്രത പാലിക്കണം. മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യു വി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യു വി സൂചികയുണ്ടാവാം. ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യു വി സൂചിക ഉയർന്നതായിരിക്കും.
കരുതണം
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക
ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
യു.വി ഇൻഡെക്സ്........അപകടനില
0–2......................................കുറഞ്ഞത്..................(സാധാരണ സുരക്ഷിതം)
3–5......................................മിതം................................(നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കണം)
6–7.....................................ഉയർന്നത്.....................(സൺസ്ക്രീൻ, ക്യാപ് ഉപയോഗിക്കുക)
8–10..................................വളരെ ഉയർന്നത്........(10 -4 വരെ പുറത്തുപോകുന്നത് കുറയ്ക്കുക)
11+......................................തീവ്രത കൂടിയത്...........(വളരെ വേഗം പൊള്ളൽ സംഭവിക്കും)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |