പാലക്കാട്: ഒരു കാലത്ത് സന്തോഷ് ട്രോഫി ഉൾപ്പെടെ ഒട്ടേറെ മത്സരങ്ങൾക്ക് വേദിയായ പാലക്കാടിന്റെ ഹൃദയ ഭാഗത്തുള്ള ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ കളിയാരവങ്ങൾ നിലച്ചിട്ട് വർഷങ്ങളായി. പന്തുരുളാത്ത സ്റ്റേഡിയം നിലവിൽ വിവിധ പരിപാടികൾ നടത്താൻ വിട്ടുനൽകിയിരിക്കുകയാണ്. ഇനി ഇവിടെ മത്സരങ്ങൾ ഉണ്ടാകുമോയെന്ന് ആശങ്കപ്പെട്ടിരിക്കുന്ന ഫുട്ബാൾ പ്രേമികൾക്ക് പാലക്കാട് നഗരസഭാദ്ധ്യക്ഷൻ പി.സ്മിതേഷിന്റെ വാക്കുകൾ പ്രതീക്ഷയേകുകയാണ്. സ്റ്റേഡിയത്തിന് പുതിയ മുഖം നൽകുമെന്നും ഇതിനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നുമാണ് നഗരസഭയുടെ ആദ്യ കൗൺസിൽ യോഗത്തിൽ സ്മിതേഷ് പറഞ്ഞത്. സർക്കാരിന്റെ അനുമതി കിട്ടിയാലുടൻ പദ്ധതി യാഥാർഥ്യമാക്കും. മുനിസിപ്പൽ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കാനാണ് തീരുമാനം. നിലവിലെ കെട്ടിടം കലഹരണപ്പെട്ടതിനാൽ അത് പൊളിച്ചു മാറ്റിയാവും പുതിയ സ്റ്റേഡിയം നിർമ്മിക്കുക. ചുരുങ്ങിയ കാലത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. 300 കോടിയാണ് പദ്ധതിക്കായി ചെലവഴിക്കുക. ഇനി സർക്കാന്റെ ഗ്രാന്റിനായി കാത്തുനിൽക്കില്ലെന്നും പദ്ധതിയുടെ 3-ഡി രൂപരേഖ തയ്യാറായതായും സ്മിതേഷ് പറഞ്ഞു. 60,000 ലധികം ഇരിപ്പിടങ്ങളുള്ള ഫുട്ബാൾ സ്റ്റേഡിയം, അന്താരാഷ്ട്ര നിലവാരത്തിലുള്ള വാണിജ്യ സ്ഥാപനങ്ങൾ, അതിനു പുറമെ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ എന്നിവയെല്ലാം നിർമ്മിക്കാനാണുദ്ദേശിക്കുന്നത്. പാലക്കാടിന് ഏറെ പ്രാധാന്യമുള്ള നിർദിഷ്ട കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ വളർച്ച കൂടി കണക്കിലെടുത്താണിത്. പാലക്കാടിനെ ഒരു സ്‌പോർട്സ് ഹബ്ബാക്കി മാറ്റുകയാണ് ഉദ്ദേശ്യം. കൂടാതെ കായിക താരങ്ങൾക്കുള്ള ഹോസ്റ്റലുകൾ, പരിശീലനത്തിനുള്ള ട്രാക്കുകൾ, സ്റ്റേഡിയത്തിനു ചുറ്റും വാണിജ്യ സ്ഥാപനങ്ങൾ എന്നുവയെല്ലാം കൊണ്ടുവരും. പദ്ധതി യഥാർഥ്യമായാൽ പ്രത്യക്ഷമായി 5000 പേർക്കും പരോക്ഷമായി 10,000 പേർക്കും തൊഴിൽ അവസരം സൃഷ്ടിക്കപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |