പയ്യന്നൂർ: അമൃത് ഭാരത് പദ്ധതി പ്രകാരം 32 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നുവരുന്ന പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഒരുക്കുന്ന കോച്ച് റസ്റ്റാറന്റിനുള്ള ബോഗി, സ്റ്റേഷൻ മുറ്റത്ത് ഇതിന് മാത്രമായി സ്ഥാപിച്ച ട്രാക്കിൽ എത്തിച്ചു. കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ ആദ്യമായാണ് കോച്ച് റസ്റ്റോറന്റ് ഒരുക്കുന്നത്
സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തെ പ്രധാന കവാടത്തിന് മുൻവശം രാമന്തളി ഭാഗത്തേക്കുള്ള ബസ്സുകൾ നിർത്തുന്ന ബസ് ബേക്ക് മുന്നിലാണ് റസ്റ്റോറന്റ് പ്രവർത്തിക്കുക. റസ്റ്റോറന്റിന് ആവശ്യമായ എ.സി കോച്ച് മംഗലാപുരത്ത് നിന്ന് ഏതാനും ദിവസം മുമ്പ് പയ്യന്നൂരിൽ എത്തിച്ചിരുന്നു. കോച്ച് റോഡ് മാർഗ്ഗം സ്റ്റേഷന് മുൻവശം എത്തിക്കാനുള്ള ശ്രമം ഇന്നലെ രാവിലെയാണ് ആരംഭിച്ചത്.
സ്റ്റേഷന് മുൻവശം ട്രാക്കിൽ നിർത്തിയിട്ടിരുന്ന കോച്ച് ഒളവറ റെയിൽവേ ലെവൽ ക്രോസിംഗിനടുത്ത് എത്തിച്ച് അവിടെ നിന്ന് ക്രെയിൻ ഉപയോഗിച്ച് ട്രെയിലറിൽ കയറ്റി റോഡ് മാർഗ്ഗം എത്തിച്ചാണ് സ്റ്റേഷൻ മുറ്റത്ത് സ്ഥാപിച്ച ട്രാക്കിൽ കയറ്റി വെച്ചത്.
കോച്ച് റസ്റ്റോന്റ് നടത്തുവാൻ ടെൻഡർ എടുത്ത കരാറുകാരന്റെ ഉത്തരവാദിത്വത്തിൽ കുപ്പം ഖലാസിമാരുടെ 50, 70 ടൺ വീതമുള്ള രണ്ട് ക്രെയിനുകൾ എത്തിച്ചാണ് 50 ടണ്ണിലധികം ഭാരമുള്ള കോച്ച് ട്രാക്കിൽ നിന്നും ട്രെയിലറിലേക്ക് മാറ്റിയത്. കോച്ച് സ്റ്റേഷൻ മുറ്റത്ത് ഇതിനായി നിർമ്മിച്ച ട്രാക്കിലെത്തിക്കുവാൻ എട്ട് ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് അറിയുന്നത്.
റെയിൽവേ മെക്കാനിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ വൻ ഒരുക്കങ്ങളാണ് കോച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്നത്. ഈ റൂട്ടിൽ നാല് മണിക്കൂർ നേരം പവർ ബ്ലോക്ക് ചെയ്ത് റെയിൽവേ വൈദ്യുതി ലൈനുകൾ അഴിച്ചു മാറ്റി രണ്ട് ക്രെയിനുകളും ഉപയോഗിച്ചാണ് കോച്ച് ട്രാക്കിന് പുറത്തെത്തിച്ച് 18 ചക്രമുള്ള ട്രെയിലറിൽ കയറ്റി പ്രസ്തുത എത്തിച്ചത്. റോഡ് മാർഗ്ഗം കോച്ച് കൊണ്ടുപോകുമ്പോൾ വൈദ്യുതി ലൈനുകൾ തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനായി കെ.എസ്.ഇ.ബി. അധികൃതരും ട്രെയിലറിന് കൂടെ ഉണ്ടായിരുന്നു. കോച്ച് ട്രാക്കിൽ നിന്ന് മാറ്റിയ ഉടൻ തന്നെ മെക്കാനിക്കൽ വിഭാഗം റെയിൽവേ വൈദ്യുതി ലൈനുകൾ പൂർവ്വസ്ഥിതിയിലാക്കുകയും മൂന്ന് മണിയോടെ ഓട്ടോ മൊബൈൽ വാഹനം പരീക്ഷണാടിസ്ഥാനത്തിൽ ട്രാക്കിൽ ഓടിച്ച് പരിശോധിച്ചതിനും ശേഷമാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. സുരക്ഷയുടെ ഭാഗമായി ആർ.പി.എഫും പയ്യന്നൂർ പൊലീസും സ്ഥലത്തുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |