
കൊച്ചി:കൊല്ലം ആശ്രാമത്തെ ഇ.എസ്.ഐ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ വേഗം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.മെഡിക്കൽ കോളേജിന് സർക്കാർ തടസം നിൽക്കുന്നതായി ആരോപിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി നൽകിയ ഹർജി തീർപ്പാക്കിയാണ് നിർദ്ദേശം.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിച്ചത്.
മെഡിക്കൽ കോളേജായി ഉയർത്താൻ ഇ.എസ്.ഐ കോർപ്പറേഷന്റെ അനുമതിയുണ്ടായിട്ടും സംസ്ഥാന സർക്കാർ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നായിരുന്നു ഹർജിയിലെ ആരോപണം. എന്നാൽ, പ്രധാന കക്ഷിയായ ഇ.എസ്.ഐ കോർപ്പറേഷനെ ഹർജിയിൽ കക്ഷി ചേർക്കാത്തതിനെ കോടതി വിമർശിച്ചു.
മെഡിക്കൽ കോഴ്‌സ് തുടങ്ങാൻ അടിസ്ഥാന സൗകര്യങ്ങളും മറ്റും പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടതുണ്ടെന്നും ഇതിനായി പരിശോധനാ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.ഉടൻ പരിശോധന ആരംഭിക്കുമെന്നും വ്യക്തമാക്കി.പരിശോധനയ്‌ക്ക് ശേഷമേ മെഡിക്കൽ കോളേജിന് അനുമതി നൽകാനാകൂവെന്നും കോഴ്‌സ് തുടങ്ങിയ ശേഷം അനുമതി പിൻവലിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |