പെരുമ്പളം: പതിറ്റാണ്ടുകളായി ഒരു ജനത ഹൃദയത്തിലേറ്റിയ സ്വപ്നം കായൽപ്പരപ്പിന് കുറുകെ മഴവില്ലഴകിൽ തലയുയർത്തി നിന്നപ്പോൾ പെരുമ്പളം ദ്വീപ് അക്ഷരാർത്ഥത്തിൽ ഉത്സവപ്പറമ്പായി മാറി. വാദ്യമേളങ്ങളും ആർപ്പുവിളികളുമായി ദ്വീപുവാസികൾ സ്വപ്നസാഫല്യത്തെ നെഞ്ചിലേറ്റി. ഒരാഴ്ചയായി പെരുമ്പളം ദ്വീപ് ഉണരുന്നതും ഉറങ്ങുന്നതും ഈ ഉത്സവലഹരിയിലായിരുന്നു.
'ഇനി ഞങ്ങൾക്ക് സമയത്തിന് ആശുപത്രിയിലെത്താം, കുട്ടികൾക്ക് പ്രയാസമില്ലാതെ സ്‌കൂളിൽ പോകാം. ഈ പാലം ഞങ്ങളുടെ ജീവിതമാണ്,' ഉദ്ഘാടനം നേരിൽ കാണാനെത്തിയ തൊണ്ണൂറ് വയസുകാരി നാരായണിഅമ്മ പറഞ്ഞു.
ഉദ്ഘാടന ദിനത്തിൽ ദ്വീപിലെ കുട്ടികൾക്ക് പാലം പുതിയ കളിസ്ഥലം കൂടിയായി മാറി. സൈക്കിളോടിച്ചും സ്‌കേറ്റിംഗ് ചെയ്തും ആവേശത്തോടെ അവർ സഞ്ചരിച്ചു. വാദ്യമേളങ്ങളും വർണക്കുടകളുമൊക്കെ ആഘോഷത്തിന് മാറ്റുകൂട്ടി.
ദ്വീപിലെ യുവാക്കൾ ഒത്തൊരുമിച്ച് പാലം കാണാനെത്തുന്നവൾക്ക് ലഘുഭക്ഷണവും മധുരപലഹാരവും വെള്ളവും വിതരണം ചെയ്തു. മറ്റുകരകളിൽനിന്ന് വള്ളങ്ങളിൽ പാലം കാണാൻ എത്തിയവരും സന്തോഷത്തിൽ പങ്കുചേർന്നു. പെരുമ്പളം പഞ്ചായത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ ബ്രിഡ്ജ് മാരത്തൺ, പഞ്ചാരിമേളം, രാജേഷ് ചേർത്തലയുടെ ഫ്ലൂട്ട് ഫ്യൂഷൻ, സിബിൻ മാജിക് ബീറ്റ്സ് നയിച്ച ഫ്യൂഷന്‍ ഡിജെ എന്നിവയും ഉദ്ഘാടനത്തിനോടനുബന്ധിച്ച് അരങ്ങേറി. രാത്രിയിൽ വർണദീപങ്ങളാൽ തിളങ്ങുന്ന പാലം കാണാൻ സമീപജില്ലക്കാരും കൂട്ടമായി എത്തുന്നുണ്ട്.
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി കെ.എസ്.ആർ.ടി.സി
'പെരുമ്പളം ദ്വീപ്' എന്ന ബോർഡ് വച്ചെത്തിയ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾ ജനങ്ങളുടെ ആവേശം ഇരട്ടിയാക്കി. നിറയെ യാത്രക്കാരുമായി പാലം കടക്കാനെത്തിയ ബസ് കൃഷിമന്ത്രി പി പ്രസാദും ദലീമ ജോജോ എം.എൽ.എയും ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തതോടെ ആദ്യ സർവീസിനും ഔദ്യോഗികമായി തുടക്കമായി. ഉദ്ഘാടനച്ചടങ്ങിന് ശേഷം നിറയെ യാത്രക്കാരുമായാണ് മൂന്ന് ബസും ചേർത്തലയിലേക്ക് ആദ്യ സർവീസ് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |