അടൂർ : യു.ഡി.എഫ് സ്ഥാനാർത്ഥിയായി രമ്യ ഹരിദാസിനെ അടൂരിൽ പരിഗണിച്ചേക്കും എന്ന സൂചനകൾ വന്നതോടെ പ്രവർത്തകർ അമർഷത്തിൽ. സൈബർ ഇടങ്ങളിൽ വാദ പ്രതിവാദങ്ങൾ കടുക്കുകയാണ്. നഗരസഭ മുൻ ചെയർമാനായിരുന്ന ബാബു ദിവാകരന്റെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനന്തു ബാലന്റെയും കെ പി സി സി നേതാവ് പന്തളം സുധാകരന്റെയും പേരുകൾ ഉയർന്നു കേട്ടിരുന്ന അടൂരിൽ നേതൃത്വം കെട്ടിയിറക്കുന്ന സ്ഥാനാർത്ഥികൾ വേണ്ട എന്ന നിലപാടിലാണ് പ്രവർത്തകർ. ഇവർ മൂന്നു പേരും അടൂർ മണ്ഡലത്തിൽ നിന്നുള്ളവരാണ്. ബാബു ദിവാകരൻ അടൂർ നഗരസഭയിലും അനന്തു ബാലൻ പള്ളിക്കൽ പഞ്ചായത്തിലും പന്തളം സുധാകരൻ പന്തളം നഗരസഭയിലുമാണ് താമസം. ബാബു ദിവാകരൻ എം.ജി.കണ്ണനെ പോലെ തന്നെ അടൂരിലെ ജനകീയ മുഖമാണ്. ഒരാഴ്ച മുൻപ് അടൂരിൽ എത്തിച്ചേർന്ന പുതുയുഗ യാത്രയിൽ ബാബു ദിവാകരന് ഇരിപ്പടം നൽകിയത് ചർച്ചയായിരുന്നു . അടൂരിൽ ഇക്കുറി യുവ പ്രാതിനിധ്യം പരിഗണിച്ചാൽ അനന്തുബാലന് നറുക്കു വീഴും എന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം. ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിൽ അറസ്റ്റിലായി ജയിൽ വാസം അനുഷ്ഠിച്ച യുവനേതാവ് എന്ന നിലയിൽ അനന്തു ബാലനും ജനസമ്മതിയുണ്ട് . പന്തളം സുധാകരൻ മുൻപ് മത്സരിച്ചുള്ള പരിചയവും സംസ്ഥാന നേതൃപദവിയുമുള്ള നേതാവാണ്. കെ പി സി സി യുടെ പ്രത്യേക താത്പര്യം സുധാകരന്റെ കാര്യത്തിൽ ഉണ്ടായേക്കുമോ എന്നതും ചർച്ചയാണ്. രമ്യാഹരിദാസിന് വേണ്ടി ഒരു അനുകൂല പോസ്റ്റും അടൂരിൽ നിന്നുണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |