
മുംബയ്: ട്വന്റി-20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം തവണയും മുത്തമിട്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ വക 131 കോടി രൂപ സമ്മാനത്തുക . അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി കിരീടമുയർത്തിയ ടീമിന്റെ അസാമാന്യ പ്രകടനത്തിനുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു.
ഈ വിജയത്തോടെ ട്വന്റി-20 ലോകകപ്പ് ചരിത്രത്തിൽ ഒട്ടേറെ നേട്ടങ്ങളാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ട്വന്റി-20 ലോകകപ്പ് ചരിത്രത്തിൽ കിരീടം നിലനിർത്തിയ ആദ്യ ടീമായി ഇന്ത്യ മാറി. മൂന്ന് തവണ ട്വന്റി- 20 ലോകകപ്പ് നേടുന്ന ഏക ടീം എന്ന റെക്കാഡും ഇന്ത്യയ്ക്ക് സ്വന്തമായി. സ്വന്തം രാജ്യത്ത് ലോകകപ്പ് ഉയർത്തുന്ന ആദ്യ ടീമായും ഇന്ത്യ ചരിത്രം തിരുത്തി.
2024-ൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കിരീടം നേടിയപ്പോൾ അന്നത്തെ ബിസിസിഐ സെക്രട്ടറി ജയ് ഷാ 125 കോടി രൂപയായിരുന്നു ടീമിന് പ്രതിഫലമായി പ്രഖ്യാപിച്ചിരുന്നത്. ഇത്തവണ അത് ആറ് കോടി കൂടി വർദ്ധിപ്പിച്ച് 131 കോടിയിലെത്തിച്ചു. കൂടാതെ, ഐസിസി നൽകുന്ന കിരീട ജേതാക്കൾക്കുള്ള 21.5 കോടി രൂപയും ഇന്ത്യയ്ക്ക് ലഭിക്കും. റണ്ണറപ്പുകളായ ന്യൂസിലൻഡിന് 10.75 കോടി രൂപയാണ് ലഭിക്കുക.
അതേസമയം, ടൂർണമെന്റിൽ സഞ്ജു അടക്കമുള്ള താരങ്ങൾക്ക് സമ്മനത്തുക എത്രയാണ് കിട്ടുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ കഴിഞ്ഞ തവണത്തെ പോലെ സ്ക്വാഡിലുണ്ടായിരുന്ന 15 താരങ്ങൾക്കും തുല്യമായ തുക ലഭിക്കാനാണ് സാധ്യത. അഞ്ച് ഇന്നിംഗ്സുകളിൽ മൂന്ന് അർദ്ധ സെഞ്ച്വറികളോടെ നേടിയ 321 റൺസുമായി ഇത്തവണത്തെ ലോകകപ്പിൽ മിന്നും താരം സഞ്ജുവാണ്. ഒറ്റ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ താരമായും സഞ്ജു ചരിത്രം കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |