കോഴിക്കോട്: നഗരത്തിൽ കൂണുപോലെ മുളച്ചുപൊന്തുന്ന അനധികൃത തെരുവുകച്ചവടത്തിന് പൂട്ടിടാൻ കോർപ്പറേഷൻ. ബി.ജെ.പി കൗൺസിലർ ടി റിനീഷാണ് ഇതുസംബന്ധിച്ച് ശ്രദ്ധ ക്ഷണിക്കൽ നടത്തിയത്. അനധികൃത കച്ചവടത്തിനെതിരെ കർശന പരിശോധന നടക്കുന്നുണ്ടെന്നും കൗൺസിലർമാർ ആരും വിഷയത്തിൽ ശുപാർശയുമായി വരില്ലെന്ന് ഉറപ്പു നൽകിയാൽ അനധികൃത കച്ചവടം ഒഴിപ്പിക്കാൻ സാധിക്കുമെന്ന് നഗരസഭാ ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ മറുപടി പറഞ്ഞു. തുടർന്നാണ് മേയർ തീരുമാനമെടുത്തത്. ചർച്ചയിൽ അനധികൃത തെരുവുകച്ചവടത്തിനെതിരേ ഭരണ, പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി രംഗത്തെത്തി. 2812 പേർക്കാണ് കച്ചവത്തിന് അനുമതിയുള്ളത്. എന്നാൽ ഇതിൽ കൂടുതൽ കച്ചവടങ്ങൾ നഗരത്തിലുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹായം ഇക്കാര്യത്തിൽ വേണമെന്നും യോഗം ചേർന്ന് നടപടികൾ സ്വീകരിക്കുമെന്നും ഡെ.മേയർ ഡോ. എസ്. ജയശീ വ്യക്തമാക്കി.
കാലപ്പഴക്കമുള്ള കെട്ടിടം
പൊളിച്ചുമാറ്റും
കോർപ്പറേഷന്റെ കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ വിദഗ്ദ്ധ സംഘത്തിന്റെ പരിശോധകൾക്ക് ശേഷം പൊളിച്ചു മാറ്റാൻ തീരുമാനം. എൻ.ഐ.ടി പോലുള്ള സ്ഥാപനങ്ങളിലെ വിദഗ്ദ്ധരെ ഉപയോഗിച്ച് പരിശോധന നടത്തി റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്ന് മേയർ അറിയിച്ചു. ഇക്കാര്യത്തിൽ സമയബന്ധിതമായി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നിലവിൽ കോർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗം നടത്തിയ പരിശോധനയിൽ ത്രിവേണി ബിൽഡിംഗ്, പഴയ പാസ്പോർട്ട് ഓഫീസ് ബിൽഡിംഗ്, വെസ്റ്റ്ഹിൽ ബിൽഡിംഗ്, ചെറൂട്ടി റോഡ്ബിൽഡിംഗ്, പുതിയറ ബിൽഡിംഗ്, കാരപ്പറമ്പ്ബിൽഡിംഗ്, പുതിയങ്ങാടി മാർക്കറ്റ്കെട്ടിടം എന്നിവ ഉടൻ പൊളിച്ച് മാറ്റാൻ തീരുമാനിച്ചവയാണ്. 22 കെട്ടിടങ്ങളിലാണ് പരിശോധന നടന്നത്.
ഫോഗിംഗ് : ആക്ഷൻ പ്ലാൻ തയ്യാറാക്കും
സാംക്രമിക രോഗ നിയന്ത്രണത്തിന് നഗരത്തിൽ ഫോഗിംഗ് നടത്താൻ പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കും. നഗരത്തിൽ കൊതുകുകൾ വ്യാപിക്കുകയാണെന്നും കൊതുക് നിയന്ത്രണത്തിന് ഇടപെടൽ വേണമെന്നും യു.ഡി.എഫ് കൗൺസിലർ ശ്രീജ സുരേഷ് ശ്രദ്ധക്ഷണിച്ചു. നഗരത്തിലുള്ള എട്ട് ഫോഗിംഗ് മെഷീനിൽ നാലെണ്ണം കേടാണ്. അത് ഉടൻ നന്നാക്കും. ആവശ്യമെങ്കിൽ ഫോഗിംഗ് മെഷീൻ വാടകയ്ക്ക് എടുക്കുമെന്ന് ഹെൽത്ത് ഓഫീസർ മുനവർ റഹ്മാൻ വ്യക്തമാക്കി.
'അനധികൃത തെരുവുകച്ചവടക്കാർക്കുവേണ്ടി കൗൺസിലർമാർ ശിപാർശയുമായി വരേണ്ട. കൂട്ടായ പ്രവർത്തനത്തിലൂടെ റോഡരികിലും ബീച്ചിലുമെല്ലാമുള്ള അനധികൃത തെരുവുകച്ചവടത്തിനെതിരേ കടുത്ത നടപടി സ്വീകരിക്കും' മേയർ ഒ.സദാശിവൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |