
മുംബയ്: ലവ് ജിഹാദിനിരയായെന്ന പരാതിയുമായി 2019ലെ മിസ് ഇന്ത്യ എർത്ത് വിജയി സയാലി സർവ്. പ്രണയവിവാഹത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികൾ മാദ്ധ്യമങ്ങളോട് തുറന്നുപറയുകയായിരുന്നു അവർ. മഹാരാഷ്‌ട്രയിലെ പിംപ്രി - ചിഞ്ച്‌വാദിൽ ജനിച്ച സയാലി നിലവിൽ മുംബയിലാണ് താമസം. 2017ൽ ആതിഫ് തേസിനെ വിവാഹം ചെയ്യുന്നതിനായി ഇസ്ളാം മതം സ്വീകരിച്ചു. അതീജയെന്ന് പേര് മാറ്റുകയും ചെയ്തിരുന്നു.
ഒരു സുഹൃത്ത് വഴിയാണ് സയാലി ആതിഫിനെ പരിചയപ്പെട്ടത്. സൗഹൃദം പ്രണയമാവുകയും വിവാഹത്തിലേയ്ക്ക് അടുക്കുകയും ചെയ്തപ്പോൾ വീട്ടുകാർ ശക്തമായി എതിർത്തു. എന്നാൽ എതിർപ്പുകൾ അവഗണിച്ച് സയാലി വിവാഹിതയാകാൻ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിനായി മതം മാറേണ്ടത് നിർബന്ധമായിരുന്നുവെന്ന് സയാലി പറഞ്ഞു.
'വിവാഹശേഷം ആതിഫിനൊപ്പം ജീവിച്ചുതുടങ്ങിയപ്പോഴാണ് അയാളുടെ ശീലങ്ങളും ചുറ്റുപാടുകളും മനസിലായത്. വർഷങ്ങളോളം അസഭ്യങ്ങളും ശാരീരിക പീഡനങ്ങളും സഹിക്കേണ്ടി വന്നു. സാഹചര്യങ്ങൾ മാറുമെന്ന് പ്രതീക്ഷിച്ച് എല്ലാം സഹിച്ചു. മക്കളെക്കുറിച്ചോർത്തപ്പോൾ കുടുംബം തകർക്കാൻ തോന്നിയില്ല. എന്നാൽ വർഷങ്ങൾ പിന്നിട്ടപ്പോൾ കുട്ടികൾ വളർന്നുവരുന്ന അന്തരീക്ഷത്തെയോർത്ത് ആശങ്കയായി. അനുഭവിച്ചത് ലവ് ജിഹാദ് തന്നെയായിരുന്നു. മതം മാറാൻ തീരുമാനിച്ചപ്പോഴും ഇതിനെക്കുറിച്ച് വലിയ അറിവില്ലായിരുന്നു. ആതിഫ് നല്ല മനുഷ്യനാണെന്ന വിശ്വാസത്തിലാണ് മതം മാറിയതും വിവാഹത്തിലേയ്ക്ക് കടന്നതും'- സയാലി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
വിവാഹബന്ധം വേർപ്പെടുത്തിയതിനുശേഷം ഹിന്ദുവായി വീണ്ടും മതം മാറിയെന്നും പേര് ആദിയ സർവ് എന്നാക്കിമാറ്റിയെന്നും അവർ വ്യക്തമാക്കി. ആതിഫിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും തന്റെ പക്കൽ തെളിവുകളുണ്ടെന്നും സയാലി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |