
തിരുവനന്തപുരം: പാചക വാതക ക്ഷാമം രൂക്ഷമായതോടെ വിവാഹ സദ്യകൾ പ്രതിസന്ധിയിലാകാതിരിക്കാനും ഓർഡറുകൾ റദ്ദാകുന്നത് ഒഴിവാക്കാനും വിറക് അടുപ്പുകളെ ആശ്രയിച്ച് കാറ്ററിംഗ് മേഖല. പൂർണമായും ഗ്യാസ് അടുപ്പുകളെ ആശ്രയിച്ചിരുന്നവർവരെ വിറകടുപ്പിനുള്ള സൗകര്യമൊരുക്കി തുടങ്ങി.
മിക്ക വിവാഹ മണ്ഡപങ്ങളിലും വിറക് അടുപ്പുകൾ ഒരുക്കാൻ സൗകര്യമില്ല. അതിനാൽ, സ്വന്തം സ്ഥലത്ത് വിറകടുപ്പൊരുക്കി പാചകം ചെയ്ത് മണ്ഡപത്തിലെത്തിക്കുമെന്ന് തലസ്ഥാനത്തെ പ്രമുഖ കാറ്ററിംഗ് സ്ഥാപന ഉടമ പ്രിയ ജയചന്ദ്രൻ പറഞ്ഞു. വിറക് കടകൾ കുറവായതിനാൽ തടി മില്ലുകളിൽ നിന്നാണ് കാറ്ററിംഗുകാർ ആവശ്യമായ വിറക് ശേഖരിക്കുന്നത്. വിവാഹ സദ്യയ്ക്ക് തൊടുകറികൾ മുതൽ പായസംവരെ നിരവധി വിഭവങ്ങൾ ഒരുക്കേണ്ടതിനാൽ വിറകടുപ്പിൽ സമയം കൂടുതൽ വേണ്ടിവരും. അതേസമയം, ഗ്യാസ് ലഭ്യത കുറവായതിനാൽ വിവാഹ സത്കാരത്തിന് 'ലൈവ്' വിഭവങ്ങൾ തയ്യാറാക്കുക പ്രയാസമായിരിക്കും.
മെനു ചുരുക്കി
ഹോട്ടലുകൾ
പാചകവാതകം അത്യാവശ്യത്തിന് സ്റ്റോക്കുള്ള ഹോട്ടലുകൾ മെനു വെട്ടിച്ചുരുക്കുകയാണ്. ഊണ് ഒഴിവാക്കി ബിരിയാണിയാണ് പലയിടങ്ങളിലും വിളമ്പുന്നത്. അതേസമയം, ഗ്യാസ് കിട്ടാതായതോടെ ഹോട്ടലുകൾ പലതും പൂട്ടിത്തുടങ്ങി. കൊമേഴ്സ്യൽ സിലിണ്ടറുകളുടെ ഫില്ലിംഗ് കമ്പനികൾ ഭാഗികമായി നിറുത്തിവച്ചതാണ് ഹോട്ടലുകളെ പ്രതിസന്ധിയിലാക്കിയത്. ചില ഏജൻസികൾ നാമമാത്രമായി സിലിണ്ടറുകൾ ഇന്നലെ ഹോട്ടലുകളിൽ എത്തിച്ചു. പല ഹോട്ടലുകളിലും വിറകടുപ്പൊരുക്കാൻ സൗകര്യവുമില്ല. വലിയ തോതിൽ പാചകം ചെയ്യാവുന്ന ഇലക്ട്രിക് അടുപ്പ് വാഗ്ദാനവുമായി കമ്പനികൾ ഹോട്ടലുടമകളെ സമീപിക്കുന്നുണ്ടെങ്കിലും കൂടുതൽ മുതൽമുടക്ക് വേണ്ടി വരുമെന്നതുകൊണ്ട് ആരും തയ്യാറാകുന്നില്ല.
''വലിയ പ്രതിസന്ധിയാണ്. വിറകടുപ്പ് ശാശ്വത പരിഹാരമല്ല. സർക്കാർ അടിയന്തരമായി ഇടപെട്ട് ഗ്യാസ് ക്ഷാമം പരിഹരിക്കണം
-വി.സുനുകുമാർ,
കാറ്ററിംഗ് അസോ.
ജില്ലാ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |