
തിരുവനന്തപുരം: വിവിധ ജയിലുകളിലെ നൂറോളം തടവുകാരെ ശിക്ഷായിളവ് നൽകി മോചിപ്പിക്കാൻ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ജയിൽ ഉപദേശക സമിതികളുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ നടപടി.
ചീമേനി ഓപ്പൺ ജയിലിലെ 33, കണ്ണൂർ സെൻട്രൽ ജയിലിലെ 16, പൂജപ്പുര സെൻട്രൽ ജയിലിലെ 33 അടക്കം തടവുകാർക്കാണ് മോചനം. ചീമേനിയിൽ 36 തടവുകാരെ മോചിപ്പിക്കാനായിരുന്നു ജയിൽ ഉപദേശക സമിതിയുടെ ശുപാർശ. സർക്കാർ ഇതിൽ മൂന്നു പേരെ ഒഴിവാക്കി. കണ്ണൂർ സെൻട്രൽ ജയിലിൽ 38 തടവുകാരെ മോചിപ്പിക്കാനാണ് ഉപദേശക സമിതി 2024 ആഗസ്റ്റിൽ ശുപാർശ ചെയ്തിരുന്നത്. ഇതിൽ 18 തടവുകാർ ശിക്ഷാകാലാവധി പൂർത്തിയാക്കുകയോ മരണപ്പെടുകയോ ചെയ്തു. ശേഷിച്ചവരിൽ 16പേരുടെ മോചനത്തിനാണ് ഉത്തരവ്. പൂജപ്പുര സെൻട്രൽ ജയിലിൽ 37പേരുടെ മോചനത്തിനായിരുന്നു 2024 ആഗസ്റ്റിൽ ഉപദേശക സമിതിയുടെ ശുപാർശ. ഇതിൽ 7പേർ പലപ്പോഴായി ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങി. ശേഷിച്ച 26പേരുടെ മോചനമാണ് അംഗീകരിച്ചത്.
പൂജപ്പുരയിൽ നിന്ന് 14പേരെ മോചിപ്പിക്കാൻ 2025 ഫെബ്രുവരിയിൽ ഉപദേശക സമിതി ശുപാർശ ചെയ്തിരുന്നു. ഇതിൽ 7പേരുടെ മോചനത്തിനാണ് അനുമതി. തലശേരിയിൽ രണ്ടര വയസുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന ഉഷയെയും മോചിപ്പിക്കും. ജയിൽ ഉപദേശക സമിതികളുടെ ശുപാർശ ആഭ്യന്തര-നിയമ സെക്രട്ടറിമാർ, ജയിൽ മേധാവി എന്നിവരടങ്ങിയ സമിതി പഠിച്ച ശേഷമാണ് സർക്കാരിന് കൈമാറിയത്. പൊലീസ് റിപ്പോർട്ട്, കേസിന്റെയും കുറ്റകൃത്യത്തിന്റെയും സ്വഭാവം, തടവുകാരന്റെ പ്രായം, കുടുംബപശ്ചാത്തലം, ജയിലിലെ നല്ലനടപ്പ് എന്നിവയെല്ലാം പരിഗണിച്ചാണ് ശിക്ഷായിളവ്. ശിക്ഷായിളവിൽ പുറത്തിറങ്ങുന്നവർ ഒരു വർഷത്തെ നല്ലനടപ്പ് കാലത്ത് കേസുകളിൽപ്പെട്ടാൽ ശിക്ഷായിളവ് റദ്ദാക്കി വീണ്ടും ജയിലിലടയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |