
ടെഹ്റാൻ: യുദ്ധം ജയിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശവാദം മുഴക്കവേ, അമേരിക്കൻ എണ്ണ ടാങ്കർ അടക്കം മൂന്ന് കപ്പലുകൾ കത്തിച്ച് ഇറാൻ തിരിച്ചടിച്ചു.
ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. മാർഷൽ ഐലൻഡ്സ് പതാക വഹിക്കുന്ന, 'സേഫ് സീ വിഷ്ണു" എന്ന കപ്പലിലെ നാവികനാണ് കൊല്ലപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. ക്യാപ്റ്റൻ അടക്കം മറ്റ് 15 ഇന്ത്യക്കാരെയും 12 ഫിലിപ്പീൻസ് ജീവനക്കാരെയും ഇറാക്ക് കോസ്റ്റ് ഗാർഡ് രക്ഷിച്ചു. അമേരിക്കൻ കമ്പനിയായ സേഫ് സീ ട്രാൻസ്പോർട്ടിന്റേതാണ് കപ്പൽ.
ആക്രമണം തുടരുമെന്നും ശത്രുക്കളെ സമ്മർദ്ദത്തിലാക്കാൻ ഹോർമുസ് കടലിടുക്ക് അടഞ്ഞു തന്നെ കിടക്കുമെന്നും ഇറാന്റെ പരമോന്നത നേതാവ് മൊജ്തബാ ഖമനേയി പ്രഖ്യാപിച്ചു. കപ്പലുകൾക്ക് അകമ്പടി നൽകുമെന്ന നിലപാടിൽ നിന്ന് യു.എസ് പിൻമാറി.
പുലർച്ചെ 2.30ഓടെ (ഇന്ത്യൻ സമയം) ഇറാക്കിലെ ബസ്ര തീരത്തിനു സമീപത്ത് വച്ച് ഇറാന്റെ അണ്ടർവാട്ടർ ഡ്രോൺ കപ്പലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇറാക്കി കമ്പനി പാട്ടത്തിനെടുത്ത കപ്പലാണിത്. 48,000 ടൺ നാഫ്ത കപ്പലിലുണ്ടായിരുന്നു.
സേഫ് സീ വിഷ്ണുവിൽ നിന്ന് 30,000 ടൺ നാഫ്ത കൈപ്പറ്റിക്കൊണ്ടിരുന്ന മാൾട്ട പതാക വഹിക്കുന്ന ' സെഫിറോസ്" എന്ന കപ്പലാണ് ആദ്യം ആക്രമിക്കപ്പെട്ടത്. തീപിടിത്തമുണ്ടായെങ്കിലും 23 ജീവനക്കാരെയും ഒഴിപ്പിച്ചു. ഇവർ ജോർജിയക്കാരെന്ന് സൂചന.
യു.എ.ഇയിലെ ജബേൽ അലിക്ക് വടക്ക് 'സോഴ്സ് ബ്ലെസ്സിംഗ്" എന്ന ചൈനീസ് ചരക്കുകപ്പലിന് നേരെയും മിസൈലാക്രമണമുണ്ടായി. തീപിടിത്തമുണ്ടായെങ്കിലും നിയന്ത്രണവിധേയമാക്കി. ജീവനക്കാർ സുരക്ഷിതരാണ്. ഖത്തറിൽ നിന്ന് ഒമാനിലേക്ക് പോവുകയായിരുന്നു.
ഹോർമുസ് കടക്കാൻ
ഇന്ത്യൻ കപ്പലിന് അനുമതി
1.ഇന്ത്യയിലേക്കുള്ള രണ്ട് കപ്പലുകൾ ഹോർമുസ് വഴി പോകാൻ ഇറാൻ അനുമതി നൽകി. സൗദിയിൽ നിന്ന് അസംസ്കൃത എണ്ണയുമായി വന്ന ലൈബീരിയ പതാകയുള്ള ടാങ്കർ കഴിഞ്ഞ ദിവസം മുംബയിൽ എത്തി.
2.വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചിയുമായി നടത്തിയ ടെലിഫോൺ ചർച്ചകളെ തുടർന്നാണ് അനുമതി ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |