
ലണ്ടൻ: നഗരപാതകളിൽ അപകടസാദ്ധ്യത കൂടിയ എസ്‌യുവികൾ ഓടിച്ചാൽ പിഴ ശിക്ഷവിധിച്ചേക്കുമെന്ന് വിവരം. ലണ്ടൻ നഗരത്തിലാണ് ഇത്തരത്തിൽ പുതിയ നിബന്ധന കൊണ്ടുവരാൻ പോകുന്നത്. നഗരത്തിലെ ഗതാഗത നിയന്ത്രണത്തിനായുള്ള ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ (ടിഎഫ്‌എൽ) ഈ വർഷം തന്നെ നഗരത്തിൽ എസ്‌യുവികൾക്ക് നിയന്ത്രണം കൊണ്ടുവന്നേക്കും. ലണ്ടൻ മേയറടക്കം അംഗങ്ങളായ ടിഎഫ്എൽ നഗരത്തിൽ 20 മൈൽ വേഗത്തിൽ പോകുന്ന റോഡുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും വേഗം പോകാവുന്ന റോഡുകളിൽ 50 മൈൽ സ്‌പീഡിൽ നിന്നും 40 മൈൽ സ്‌പീഡായി വാഹനവേഗം കുറച്ചതായും ആണ് വിവരം.
ബുധനാഴ്‌ച പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ലണ്ടൻ നഗരത്തിൽ എസ്‌യുവി ഡ്രൈവർമാർ വലിയ അപകടമാണ് വരുത്താറുള്ളത്. ഏറ്റവുമധികം എസ്‌യുവികൾ അപകടമുണ്ടാക്കുന്നത് കുട്ടികൾക്കാണ്. ടിഎഫ്‌എല്ലിന്റെ വിഷൻ സീറോ റിപ്പോർട്ടിൽ ഇത്തരം വാഹനങ്ങളുടെ അപകടസാദ്ധ്യതയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ലണ്ടനിലെ ഗുരുതര റോഡ് അപകടങ്ങൾ കുറയ്‌ക്കാനാണ് വിഷൻ സീറോ റിപ്പോർട്ട് ലക്ഷ്യമിടുന്നത്.
മുൻകാലങ്ങളിൽ ലണ്ടനിലെ ഗതാഗതത്തെ സംബന്ധിച്ച് പഠനങ്ങളിൽ നടന്നോ, സൈക്കിളിലോ പോകുന്ന മുതിർന്നവരിൽ 14 ശതമാനം പേരാണ് വാഹനാപകടത്തിൽ മരിച്ചിരുന്നത്. ഒൻപത് വയസിൽ താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ ഇത് അൽപംകൂടി കടുപ്പമാണ്. ഈ പ്രായക്കാരിൽ അപകടമുണ്ടായാൽ 77 ശതമാനത്തിനും മരണസാദ്ധ്യതയാണ്. ഇതിന്റെ മൂന്നിരട്ടിയാണ് എസ്‌യുവി മൂലം കുട്ടികൾക്കുള്ള അപകടത്തിന്റെ നിരക്ക്. വമ്പൻ കാറുകളുടെ വലിപ്പവും ഘടനയും കണക്കിലെടുക്കുമ്പോൾ കാൽനടക്കാർ അപകടത്തിൽ പെട്ടാൽ അവർ ബോണറ്റിന് മുകളിലേക്ക് വീഴുന്നതിനെക്കാൾ തലയ്‌ക്കോ, ശരീരാവയവങ്ങൾക്ക് പരിക്കേറ്റ് ട്രാഫിക്കിനിടയിലേക്ക് അവർ തെറിച്ചുവീഴാനാണ് സാദ്ധ്യത.
അടുത്തിടെയായി യുകെയിൽ എസ്‌യുവികളുടെ വിൽപ്പന കുത്തനെ വർദ്ധിച്ചിരുന്നു. ഇതിൽ മിക്ക വാഹനങ്ങൾക്കും ഉയർന്ന നികുതിയാണ് വാങ്ങുന്നതെന്ന് ടിഎഫ്എല്ലിന്റെ പഠനത്തിൽ തെളിഞ്ഞു. ഈയിടെ പുറത്തിറങ്ങിയ പഠനപ്രകാരം ഈ വാഹനങ്ങളെല്ലാം യുകെയിലെ പാർക്കിംഗ് സ്‌പേസിനെക്കാൾ വലുതാണ്. എസ്‌യുവികൾക്ക് പാർക്കിംഗിന് മറ്റ് വാഹനങ്ങളെക്കാൾ കൂടുതൽ താരിഫ് വാങ്ങുന്നതും പരിഗണനയിലുണ്ടെന്നാണ് ലണ്ടൻ മേയർ സാദിഖ് ഖാനുമായി അടുപ്പമുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കുട്ടികൾ എസ്‌യുവി ഇടിച്ച് മരിക്കുന്നതിനെതിരെയും ലണ്ടനിൽ എസ്‌യുവികളടക്കം വൻ വാഹനങ്ങൾ വർദ്ധിക്കുന്നതിനെതിരെയും പ്രതിഷേധം തുടരവെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്.
കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടെ റോഡ് മരണങ്ങളും ഗുരുതര പരിക്കേൽക്കലുകളും നാലിലൊന്ന് കുറഞ്ഞിട്ടുണ്ട്. കൊവിഡ് കാലശേഷം ലണ്ടനിൽ ഏറ്റവും കുറഞ്ഞ വാഹനാപകട മരണനിരക്ക് രേഖപ്പെടുത്തിയത് 2024ലാണ്. രാജ്യത്തെ മറ്റിടങ്ങളെ വച്ച് ലണ്ടൻ നഗരത്തിൽ അപകടമരണങ്ങൾ കുറഞ്ഞിട്ടുണ്ട്. ഇത് തുടരുകയാണ് ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |