
ലണ്ടൻ: ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെതിരെ വിവാദ പരാമർശവുമായി മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. സൂപ്പർ 8ൽ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കയുടെ നടപടി തന്ത്രപരമായ പിഴവാണെന്നും, മത്സരത്തിൽ അവർ തോറ്റിരുന്നെങ്കിൽ ഇന്ത്യ സെമി കാണാതെ പുറത്താകുമായിരുന്നു എന്നുമാണ് വോണിന്റെ വാദം. സ്റ്റിക് ടു ക്രിക്കറ്റ് എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് വോൺ ദക്ഷിണാഫ്രിക്കയെ വിമർശിച്ചത്.
'ലോകകപ്പിലെ ഏറ്റവും മണ്ടൻ ടീം ഏതാണെന്ന് ചോദിച്ചാൽ ഞാൻ പറയും അത് ദക്ഷിണാഫ്രിക്കയാണെന്ന്. സൂപ്പർ 8ൽ അവർ വെസ്റ്റ് ഇൻഡീസിനോട് തോറ്റിരുന്നെങ്കിൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകുമായിരുന്നു. ഇന്ത്യ എന്ന ജഗന്നാഥന്റെ ജൈത്രയാത്ര അവിടെ അവസാനിക്കുമായിരുന്നു. എന്നാൽ ആ ജയം വഴി ഇന്ത്യയ്ക്ക് മുന്നേറാനുള്ള വാതിൽ ദക്ഷിണാഫ്രിക്ക തുറന്നു കൊടുക്കുകയായിരുന്നു.' -വോൺ പറഞ്ഞു.
സൂപ്പർ 8-ൽ വെസ്റ്റ് ഇൻഡീസിനെ ദക്ഷിണാഫ്രിക്ക തോൽപ്പിച്ചതോടെയാണ് ഇന്ത്യയുടെ സെമി സാധ്യതകൾ സജീവമായത്. തൊട്ടുപിന്നാലെ സിംബാബ്‌വെയെ തോൽപ്പിച്ച ഇന്ത്യ, പിന്നീട് വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനത്തിലൂടെ (പുറത്താകാതെ 97 റൺസ്) വിജയിച്ച് സെമിയിലേക്ക് യോഗ്യത നേടി. തുടർന്ന് സെമിയിൽ ഇംഗ്ലണ്ടിനെയും ഫൈനലിൽ ന്യൂസിലൻഡിനെയും പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടുകയായിരുന്നു.
ശക്തരായ ഇന്ത്യയെ നേരത്തെ പുറത്താക്കാൻ അവസരം കിട്ടിയിട്ടും പ്രോട്ടീസ് അത് പാഴാക്കിയെന്ന് വോൺ നിരീക്ഷിച്ചു. അതേസമയം, സെമി ഫൈനലിൽ കൊൽക്കത്തയിൽ ന്യൂസിലൻഡിനെ നേരിട്ട പ്രോട്ടീസ് ഒമ്പത് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി പുറത്തായി. ഫിൻ അലന്റെ റെക്കാഡ് സെഞ്ച്വറിയാണ് (33 പന്തിൽ) അന്ന് ദക്ഷിണാഫ്രിക്കയെ തകർത്തത്. ടൂർണമെന്റ് വിജയിക്കാൻ ഏറ്റവും കരുത്തരായ ടീമിനെ തുടക്കത്തിൽ തന്നെ പുറത്താക്കുക എന്ന തന്ത്രമാണ് ദക്ഷിണാഫ്രിക്ക പയറ്റേണ്ടിയിരുന്നതെന്നും വോൺ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |