
തിരുവനന്തപുരം:സർക്കാർ ജീവനക്കാരെക്കാൾ കൂടുതൽ വേതനം കെ.എസ്.ഇ.ബി.യിൽ പാടില്ലെന്ന് മന്ത്രിസഭാ തീരുമാനം. കെ.എസ്.ഇ.ബിയിൽ 2016ൽ നടപ്പാക്കിയ ശമ്പളപരിഷ്ക്കരണം അംഗീകരിച്ചുകൊണ്ടാണ് ഇനിമുതൽ സർക്കാർ ജീവനക്കാരെക്കാൾ കൂടുതൽ ശമ്പളം നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.
കെ.എസ്.ഇ.ബിയിൽ നൽകുന്ന കേഡർ പേ സംവിധാനം ഉടനടി അവസാനിപ്പിക്കണം.സർവീസ് വെയ്റ്റേജും നൽകേണ്ടതില്ല. ഇതുരണ്ടും സംസ്ഥാനത്തെ ഒരു പൊതുമേഖലാസ്ഥാപനത്തിലും ഇല്ല.സർക്കാർ ജീവനക്കാർക്കുമില്ല.
ശമ്പളപരിഷ്ക്കരണമുണ്ടാക്കുന്ന സാമ്പത്തിക ബാദ്ധ്യത വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ ഇടവരുത്തുന്നില്ലെന്ന്
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉറപ്പാക്കണം.അതിന് ശേഷം മാത്രമേ ശമ്പളപരിഷ്ക്കരണത്തിന് അനുമതി നൽകേണ്ടതുള്ളുവെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ശമ്പളപരിഷ്ക്കരണ കമ്മിഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്കും അദ്ധ്യാപകർക്കും വേതന പരിഷ്ക്കരണം നടപ്പാക്കുന്നത്. അതിന്റെ ചുവടുപിടിച്ചാണ് പൊതുമേഖലാസ്ഥാപനങ്ങളിലും ശമ്പളം പരിഷ്ക്കരിക്കുന്നത്. എന്നാൽ കെ.എസ്.ഇ.ബിയിൽ സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങി പ്രത്യേകമായി ശമ്പളപരിഷ്ക്കരണം നടപ്പാക്കി വരികയായിരുന്നു. ഇത്
കെ.എസ്.ഇ.ബിയിൽ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയതോടെ, സർക്കാർ അനുമതി വേണമെന്ന വ്യവസ്ഥ 2013ൽ കൊണ്ടുവന്നു. ഇത് പാലിക്കാതെ ശമ്പളപരിഷ്ക്കരണം നടപ്പാക്കിയശേഷം സർക്കാർ അനുമതി തേടുന്ന തന്ത്രമാണ് കെ.എസ്.ഇ.ബി സ്വീകരിച്ചത് .ഇതിനെതിരെ സി.എ.ജി.റിപ്പോർട്ട് വന്നതോടെയാണ് സർക്കാർ ഇടപെട്ടത്.
2016ലും 2021ലും നടപ്പാക്കിയ ശമ്പള പരിഷ്ക്കരണത്തിന് സർക്കാർ അനുമതിയുണ്ടായിരുന്നില്ല. 2016ലെ ശമ്പളപരിഷ്ക്കരണത്തിനാണ് കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയത്. അതിനൊപ്പമാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചത്. സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം നടപ്പാക്കുന്ന സമയത്ത് മാത്രമേ കെ.എസ്.ഇ.ബിയിലും ശമ്പളം പരിഷ്ക്കരിക്കേണ്ടതുള്ളു. 2021 ശമ്പളപരിഷ്ക്കരണത്തിന്റെ സ്ഥിതി എന്താകുമെന്ന് ജീവനക്കാർക്ക് ആശങ്കയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |