
കരുനാഗപ്പള്ളി: ഗുണ്ടാ നേതാവായിരുന്ന ജിം സന്തോഷ് കൊലക്കേസിലെ രണ്ടാം പ്രതി അലുവ അതുലിനെ (31) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പത്തുപേരും അറസ്റ്റിലായി. കടത്തൂർ കണ്ണമ്പള്ളി തെക്കതിൽ അനീർ (32,വീരപ്പൻ),തഴവ കർത്തൂർ കരീപ്പള്ളി കിഴക്കതിൽ വിഷ്ണു (28,ബ്ലാക്ക്),കടത്തൂർ വലിയത്ത് പടീറ്റതിൽ മണ്ണെണ്ണ നൗഫൽ (30),കടത്തൂർ കന്നേൽ വടക്കതിൽ ഹുസൈൻ (31),കുലശേഖരപുരം പുന്നക്കുള കുറവന്റെ കിഴക്കതിൽ മുഹമ്മദ് ആഷിക് (27,തോമ),കുലശേഖരപുരം കൊച്ചുവീട്ടിൽ ഷംനാദ് (30,ശങ്കരാടി),പുലിയൂർവഞ്ചി വടക്ക് റഹിം മൻസിലിൽ മുഹമ്മദ് ഫൈസൽ ഖാൻ (29,കഷണ്ടി ഫൈസൽ),കടത്തൂർ ഫാസിയ മൻസിലിൽ അലി ഉമ്മ (24),തേവലക്കര തടത്തിൽ വീട്ടിൽ ഷിനു പീറ്റർ (31),കുലശേഖരപുരം കൊല്ലന്റയ്യത്ത് വീട്ടിൽ ആദിൽ മുഹമ്മദ് (21) എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണർ എം. ഹേമലതയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇതിൽ അനീർ,വിഷ്ണു,നൗഫൽ,ഹുസൈൻ,മുഹമ്മദ് ആഷിക്,ഷംനാദ് എന്നിവരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. മറ്റ് നാലുപേർ സഹായികളാണ്. ശനിയാഴ്ച രാവിലെ 11ന് കരുനാഗപ്പള്ളി പുതിയകാവ് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് സമീപമായിരുന്നു സംഭവം. പ്രധാനപ്രതികളെ കഴിഞ്ഞദിവസം രാത്രി 11.30ഓടെ നാട്ടുകാരുടെ സഹായത്തോടെ മുണ്ടക്കയത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. സഹായികളെ കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പിടികൂടി.
കൊലപാതകസമയത്ത് പ്രതികൾ സഞ്ചരിച്ച ഇന്നോവയും തുടർന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച സ്വിഫ്ട് കാറും പിടിച്ചെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ ഇന്നലെ ഉച്ചയോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പിന്നീട് റിമാൻഡ് ചെയ്തു.
തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ഹിമചന്ദ്രനാഥ്,കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ എം.ഹേമലത,തിരുവനന്തപുരം റൂറൽ എസ്.പി ജൂവനപ്പടി മഹേഷ്,കരുനാഗപ്പള്ളി എ.സി.പി സി.ജോൺ,എ.സി.പി അമൃത,കൊല്ലം എ.സി.പി രാജേഷ്,ചാത്തന്നൂർ എ.സി.പി അനൂപ്,സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി ജോസ് ഫിലിപ്പ്,എസ്.എച്ച്.ഒമാരായ രതീഷ്,ജയപ്രകാശ്,പ്രസാദ്,ബിനു എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |