
കൊല്ലം: കരുനാഗപ്പള്ളിയിൽ നാലംഗ ഗുണ്ടാസംഘം പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്ന ഗുണ്ടാനേതാവ് അലുവാ അതിലിന്റെ ശരീരത്തിൽ 40 മുറിവുകളുണ്ടെന്ന് പൊലീസിന് ലഭിച്ച പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയിൽ വെട്ടേറ്റ് ആഴത്തിലുണ്ടായ മുറിവാണ് മരണ കാരണം.
തലയിലേറ്റ വെട്ടിൽ തലയോട്ടി പിളർന്നിരുന്നു. വെട്ടാൻ ഉപയോഗിച്ച നാലെണ്ണം അടക്കം 12 വടിവാളുകൾ സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറിൽ നിന്ന് കണ്ടെടുത്തിരുന്നു. കായംകുളത്ത് നിന്ന് വാടകയ്ക്കെടുത്ത കാറിൽ വ്യാജ ഹരിയാന രജിസ്ട്രേഷൻ നമ്പർ പതിച്ചാണ് കൃത്യത്തിന് ഉപയോഗിച്ചത്. ഈ കാർ സംഭവം ദിവസം തന്നെ കരുനാഗപ്പള്ളിയിലെ പ്രവാസിയുടെ വീട്ടുവളപ്പിൽ ഉപേക്ഷിച്ചിരുന്നു.
ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് വ്യക്തമാകാൻ ഇന്നോവ കാറിന്റെ ഉടമയെ വൈകാതെ ചോദ്യം ചെയ്യും. തെളിവെടുപ്പിനായി പ്രതികളെ രണ്ട് ദിവസത്തിനകം കസ്റ്റഡിയിൽ വാങ്ങുമെന്ന് കരുനാഗപ്പള്ളി എ.സി.പി സി.ജോൺ പറഞ്ഞു.
കൃത്യത്തിൽ പങ്കെടുത്ത നാലുപേരടക്കം 10 പ്രതികളാണ് പിടിയിലായിട്ടുള്ളത്. ഗൂഢാലോചനയിലും സഹായിച്ചവരുമടക്കം കൂടുതൽ പ്രതികളെ പിടികൂടാനുണ്ട്.
2025 മാർച്ച് 27ന് അലുവ അതുൽ ഉൾപ്പെട്ട സംഘം ഗുണ്ടാ നേതാവ് ജിം സന്തോഷിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അതേ ദിവസം തന്നെ അതുൽ ഉൾപ്പെട്ട സംഘം സന്തോഷിന്റെ സുഹൃത്തായ ഓച്ചിറ കണ്ണമ്പള്ളിൽ കിഴക്കതിൽ വീട്ടിൽ അനീറിനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അലുവ അതുലിനെ കൊലപ്പെടുത്തിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ സഞ്ചരിച്ച കാറിൽ അനീറും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |