
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ജനസമ്പർക്ക പരിപാടിയെ പരിഹസിക്കുന്നതിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തി അണ്ണാ ഡി.എം.കെ നേതാവും രാജ്യസഭാ എം.പിയുമായ സി.വി. ഷൺമുഖം. 'നിങ്ങളുടെ സ്വപ്നം ഞങ്ങളോടു പറയൂ" എന്ന പരിപാടിയെ പരിഹസിക്കാൻ സൂപ്പർ താരം നയൻതാരയെ ഉൾപ്പെടുത്തിയായിരുന്നു പരാമർശം.
ഡി.എം.കെ സർക്കാരിനെതിരെ അണ്ണാ ഡി.എം.കെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വിഴുപ്പുറം ജില്ലയിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് സംഭവം. വോളന്റിയർമാർ വീടുകൾ സന്ദർശിച്ച് ജനങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുന്ന 'നിങ്ങളുടെ സ്വപ്നം ഞങ്ങളോട് പറയൂ' എന്നതിനെ പരിഹസിച്ച്, 'എനിക്ക് നയൻതാരയെ വേണം, നിങ്ങൾ അത് സാധിച്ചുതരുമോ? ഒരാൾക്ക് നയൻതാരയെ വിവാഹം കഴിക്കണമെന്നാണ് സ്വപ്നമെങ്കിൽ അത് സ്റ്റാലിൻ നടത്തിക്കൊടുക്കുമോ?' എന്നാണ് പറഞ്ഞത്.
ഷൺമുഖത്തിന്റേത് പരിഷ്‌കൃത സമൂഹത്തിനുനിരക്കാത്ത പ്രസ്താവനയാണെന്ന് ഡി.എം.കെ വക്താവ് ഡോ. സയദ് ഹഫീസുല്ല പറഞ്ഞു. സർക്കാർ നയങ്ങളെ വിമർശിക്കാം, എന്നാൽ സ്ത്രീകളെ അശ്ലീലമായി അധിക്ഷേപിക്കരുത്.
വിഷയത്തിൽ അണ്ണാ ഡി.എം.കെ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സി.വി.ഷൺമുഖം സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ വിവാദത്തിലാകുന്നത് ആദ്യമല്ല. കഴിഞ്ഞ വർഷം സ്റ്റാലിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ പരിഹസിക്കുന്നതിനിടെ 'മുഖ്യമന്ത്രി സൗജന്യ ഭാര്യയെ വരെ പ്രഖ്യാപിച്ചേക്കാം' എന്ന് പറഞ്ഞതും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |