കൊച്ചി: പാർട്ടി വോട്ടുകൾക്ക് അതീതമായ അടിയൊഴുക്കുകളാണ് മൂവാറ്റുപുഴയിൽ പ്രതീക്ഷിക്കുന്നത്. ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഇടതുപക്ഷം. സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ പ്രചാരണം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടു. കോൺഗ്രസിന്റെ സിറ്റിംഗ് എം.എൽ.എയായ മാത്യു കുഴൽനാടന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായിരുന്നു. ചൊവ്വാഴ്ച പ്രഖ്യാപനം വന്നതോടെ മാത്യുവും സജീവമായി. എൻ.ഡി.എ സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കേസുകളും വിവാദങ്ങളും ഏറെയുണ്ടെങ്കിലും അഞ്ചു വർഷം കൊണ്ട് മാത്യു കുഴൽനാടന് ജനപിന്തുണ ഏറിയെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.
നാട്ടുകാരനെന്നതും വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെയും ചലച്ചിത്ര - നാടക പ്രവർത്തനങ്ങളിലൂടെയും മണ്ഡലത്തിന് സുപരിചിതനാണെന്നതും അരുണിനും അനുകൂല ഘടകമാണ്.
2016ൽ എഴുപതിനായിരത്തിലേറെ വോട്ടുകൾ നേടി 9,375 വോട്ടിന് ജോസഫ് വാഴയ്ക്കനെ മുട്ടുകുത്തിച്ച് സി.പി.ഐയുടെ എൽദോ എബ്രഹാം വിജയിച്ചെങ്കിലും 2021ൽ എൽദോയെ 6,961 വോട്ടിന് മാത്യുകുഴൽനാടൻ കീഴടക്കി.
15ൽ 10ഉം യു.ഡി.എഫ്
ഇതുവരെയുള്ള 15 തിരഞ്ഞെടുപ്പുകളിൽ പത്തിലും മൂവാറ്റുപുഴ യു.ഡി.എഫിനൊപ്പമായിരുന്നു. 1957ലും 60ലും രാമമംഗലമായിരുന്നു മണ്ഡലം. രണ്ട് തവണയും കോൺഗ്രസിന്റെ കെ.എം. ജോർജ് വിജയിച്ചു. മണ്ഡലം മൂവാറ്റുപുഴയായപ്പോൾ 1967ൽ പി.വി. എബ്രഹാമിലൂടെ സി.പി.ഐ വിജയിച്ചു.
1970ൽ കേരള കോൺഗ്രസ് സീറ്റ് സംഘടനാ കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസുകാരിയായ പെണ്ണമ്മ ജേക്കബ് ഇടത് പിന്തുണയോടെ ജയിച്ചു. 77ൽ പി.സി. ജോസഫും 80ലും 82ലും പി.വി. ജോസഫും യു.ഡി.എഫിനായി വിജയിച്ചു. 87ൽ എ.വി. ഐസക്ക് ഇടത് സ്വതന്ത്രനായി ജയിച്ചു. 1991മുതൽ ഹാട്രിക് വിജയം നേടി ജോണി നെല്ലൂർ കരുത്തുകാട്ടി.
2006ൽ ബാബു പോളിലൂടെ സി.പി.ഐ മണ്ഡലം തിരിച്ചു പിടിച്ചെങ്കിലും 2011ൽ ജോസഫ് വാഴയ്ക്കൻ വിജയിച്ചു. 2016ൽ എൽദോ എബ്രഹാം ഇടതിനായി മണ്ഡലം തിരിച്ചുപിടിച്ചു. എൽദോ 2021ൽ മാത്യു കുഴൽനാടനോട് പരാജയപ്പെട്ടു.
2021ലെ തിരഞ്ഞെടുപ്പ്
(പാർട്ടി, സ്ഥാനാർത്ഥി, വോട്ട് എന്ന കണക്കിൽ)
കോൺഗ്രസ് മാത്യു കുഴൽനാടൻ 74,425 (വിജയി)
സി.പി.ഐ എൽദോ എബ്രഹാം 68,264
ട്വന്റി - 20 സി.എൻ. പ്രകാശ് 13,535
ബി.ജെ.പി ജിജി ജോസഫ് 7,527
മാത്യു കുഴൽനാടന്റെ ഭൂരിപക്ഷം 6,961
മൂവാറ്റുപുഴ നഗരസഭയും മണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ പത്തും യു.ഡി.എഫിന്റെ പക്കൽ
(ആരക്കുഴ, ആവോലി, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, പായിപ്ര, പാലക്കുഴ, വാളകം, പൈങ്ങോട്ടൂർ എന്നീ പഞ്ചായത്തുകൾ).
എൽ.ഡി.എഫിന് പോത്താനിക്കാട് മാത്രം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |