വെള്ളറട: അതിർത്തി ഗ്രാമങ്ങളിൽ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുകളുടെ വിൽപ്പന വ്യാപകമായിട്ടും ആരോഗ്യവകുപ്പ്-ഭക്ഷ്യസുരക്ഷ വിഭാഗങ്ങളുടെ പരിശോധന കാര്യക്ഷമമല്ല. പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കാൻ കച്ചവടകാർക്ക് യാതൊരു പേടിയുമില്ലാത്ത അവസ്ഥയിലാണ്. വിഷം കലർന്ന ഭക്ഷ്യവസ്തുക്കളാണ് ഗ്രാമങ്ങളിൽ വിൽപ്പനയ്ക്കെത്തുന്നത്. അതിർത്തി കടന്നെത്തുന്ന ഭക്ഷ്യവസ്തുക്കളും പരിശോധിക്കുന്നില്ല.
തമിഴ്നാട്ടിൽ നിന്നും വ്യാപകമായ തോതിലാണ് പാൽ ഉൽപ്പന്നങ്ങളും വിവിധതരത്തുലുള്ള ശീതള പാനീയങ്ങളും അച്ചാറുകളും വിൽപ്പനയ്ക്കെത്തുന്നത്. പ്രധാന മത്സ്യ ചന്തകളിൽ വിൽപ്പനയ്ക്കെത്തുന്ന മത്സ്യങ്ങളിൽ ഏറെയും മാസങ്ങൾ കഴിഞ്ഞതാണ്. ചീഞ്ഞ മത്സ്യങ്ങൾ രാസവസ്തുകൾ ഉപയോഗിച്ച് കൊണ്ടുവന്ന് വ്യാപകമായി കച്ചവടം ചെയ്യുന്നുണ്ട്. വില കുറച്ച് കിട്ടുന്നതുകാരണം ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്ന ഹോട്ടലുകളിൽ പോലും ചീഞ്ഞ മത്സ്യമാണ് വാങ്ങി പാചകം ചെയ്ത് വിൽക്കുന്നത്.
അനധികൃത കശാപ്പുശാലകളും
തമിഴ്നാട്ടിൽ നിന്നും അതിർത്തി റോഡുകളിലൂടെ ഒരു പരിശോധനയുമില്ലാതെയാണ് കശാപ്പിന് കന്നുകാലികളും കൊണ്ടുവരുന്നുണ്ട്. അനധികൃത കശാപ്പുശാലകളിൽ രോഗബാധയുണ്ടോ എന്ന് പരിശോധിക്കാതെയാണ് മാംസമാക്കി വിൽപ്പന നടത്തുന്നത്. മുൻ കാലങ്ങളിൽ ആരോഗ്യവകുപ്പ് കാര്യമായ പരിശോധനകൾ നടത്തിവന്നിരുന്നു. ഭക്ഷ്യസുരക്ഷാനിയമം നിലവിൽ വന്നാലെ കാര്യമായ പരിശോധനകൾ നടത്തി നിയമനടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളു.
ലേബലില്ലാത്ത പാക്കറ്റുകളും
അന്യ സംസ്ഥാനങ്ങളിൽ നിന്നും കവറിലും കുപ്പികളിലും നിറച്ച ഭക്ഷ്യ വസ്തുക്കൾ എത്തുന്നുണ്ട്. ഇവയുടെ പുറത്ത് ഉത്പ്പാദിപ്പിച്ചവരുടെ പേരോ അഡ്രസോയില്ല. എത്രദിവസം ഉപയോഗിക്കാൻ പറ്റുമെന്നുപോലും രേഖപ്പെടുത്തിയിട്ടില്ല. ഇത്തരത്തിലുള്ള ഭക്ഷ്യ വസ്തുക്കൾക്ക് കച്ചവടക്കാർക്ക് ഏറെ ലാഭം ലഭിക്കുന്നതുകാരണം വിൽക്കാൻ മടിയില്ല.
ഭക്ഷ്യവസ്തുക്കൾ വിൽപ്പനയ്ക്ക് എത്തുന്നതിനു മുമ്പ് ഉത്പ്പാദന കേന്ദ്രങ്ങളിൽ വച്ചുതന്നെ ഗുണനിലവാരം പരിശോധിക്കേണ്ട നടപടി ഉണ്ടാകണം. വ്യാജ ഭക്ഷ്യ വസ്തുക്കളുടെ വിൽപ്പന തടയാൻ നടപടി സ്വീകരിക്കണമെന്നുമാണ് ഉപഭോക്താക്കളുടെ ആവശ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |