തിരുവല്ല : ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ മൂന്ന് സി.പി.എം പ്രവർത്തകർക്ക് കുത്തേറ്റു. പെരിങ്ങര നമ്പലത്തറ വീട്ടിൽ ജോതിഷ് (41), ചക്കാലത്തറയിൽ സുനിൽ (35), കൊല്ലവറ വീട്ടിൽ ബിബിൻ (26) എന്നിവർക്കാണ് കുത്തേറ്റത്. ജോതിഷിന് വയറ്റിലും മുഖത്തും, സുനിലിന്റെ കൈയ്ക്കും ബിബിന്റെ കഴുത്തിലുമാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ ജോതിഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് രണ്ടുപേരെ തിരുവല്ല താലുക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.28ന് പെരിങ്ങര കോസ്മോസ് ജംഗ്ഷനിൽ വച്ചാണ് ആക്രമണമുണ്ടായത്. പെരിങ്ങര സ്വദേശിയായ ഓട്ടോ ഡ്രൈവറും ബി.ജെ.പി പ്രവർത്തകനുമായ ബിജുവാണ് അക്രമണം നടത്തിയതെന്നും ഇയാൾ മദ്യലഹരിയിലുമായിരുന്നെന്നും പരിക്കേറ്റവർ പൊലീസിൽ മൊഴിനൽകി. കഴിഞ്ഞദിവസം ഇയാൾ സി.പി.എമ്മിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനെതിരെ പരിക്കേറ്റവർ കമന്റിട്ടു. ഇതിൽ ക്ഷുഭിതനായ ഇയാൾ കത്തിയുമായെത്തി ആക്രമണം നടത്തുകയായിരുന്നെന്ന് പരിക്കേറ്റവർ പൊലീസിന് മൊഴി നൽകി. ബിജുവിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |