
ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് നിരക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന താത്കാലിക നിയന്ത്രണം പിന്‍വലിക്കുന്നു. മാര്‍ച്ച് 23 പുലര്‍ച്ചെ 12 മണി മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ സാധാരണനിലയിലേക്ക് എത്തിയതോടെയാണ് ഇൗ തീരുമാനം. വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ പൂര്‍ണതോതില്‍ ഓപ്പറേറ്റ് ചെയ്യാന്‍ തുടങ്ങുകയും യാത്രാദുരിതം പരിഹരിക്കപ്പെടുകയും ചെയ്തതിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം.
2025ല്‍ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോയില്‍ പൈലറ്റ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇതോടെ ടിക്കറ്റിനായുള്ള ഡിമാന്‍ഡ് ഉയരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലായിരുന്നു വിമാനടിക്കറ്റ് നിരക്കിന് ഉയര്‍ന്ന പരിധി നിശ്ചയിച്ച് കേന്ദ്രം ഉത്തരവിറക്കിയത്. സര്‍വീസുകള്‍ കുറഞ്ഞതോടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിച്ചു, ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉയര്‍ന്ന പരിധി നിശ്ചയിച്ചത്.
500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് പരമാവധി നിരക്ക് 7500 രൂപയും 1500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 18500 രൂപയും ആയിരുന്നു ഉയര്‍ന്ന പരിധി. നിയന്ത്രണം നീക്കിയെങ്കിലും എയര്‍ലൈനുകള്‍കള്‍ തോന്നുംപടി നിരക്ക് വര്‍ദ്ധിപ്പിക്കരുതെന്ന് മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടിക്കറ്റ് നിരക്കുകള്‍ സുതാര്യമായിരിക്കണമെന്നും അനാവശ്യമായ നിരക്ക് വര്‍ദ്ധനയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
വിമാനക്കമ്പനികളുടെ നിരക്കുകള്‍ ഡി.ജി.സി.എ നിരന്തരം നിരീക്ഷിക്കുമെന്ന മുന്നറിയിപ്പും കേന്ദ്രം നല്‍കുന്നുണ്ട്. യാത്രക്കാരുടെ താത്പര്യത്തിന് വിരുദ്ധമായി നിരക്ക് ഉയര്‍ത്തുന്ന സാഹചര്യമുണ്ടായാല്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |