കോഴിക്കോട്: ഇടതുപക്ഷത്തിന് ശക്തമായ വളക്കൂറുള്ള കോഴിക്കോടൻ മണ്ണിൽ ഏറിയ പ്രതീക്ഷയോടെയാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ജില്ലയിലെ 13 മണ്ഡലങ്ങളിൽ പതിനൊന്നും നേടി സംസ്ഥാനത്തു തന്നെ കരുത്തുറ്റ വിജയം കാഴ്ചവച്ചിരുന്നു. ഇത്തവണ നിലവിലുള്ള സീറ്റുകൾ നഷ്ടപ്പെടാതെ നഷ്ടപ്പെട്ട രണ്ടെണ്ണം കൂടി പിടിച്ചെടുക്കുകയാണ് ലക്ഷ്യം. സ്ഥാനാർത്ഥി നിർണയം മുതൽ ഇക്കാര്യത്തിൽ നേതൃത്വം ശ്രദ്ധിച്ചിട്ടുണ്ടെന്നാണ് വിവരം. ഗതാഗത രംഗത്ത് ഉൾപ്പെടെ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും നേരത്തേ തുടങ്ങിയ താഴെ തട്ടിലുള്ള പ്രവർത്തനവും കൂടുതൽ സീറ്റുകൾ നേടാൻ സഹായിക്കുമെന്ന് നേതാക്കളും പ്രവർത്തകരും പറയുന്നു. സിറ്റിംഗ് എം.എൽ.എമാർ മത്സരിക്കുന്നതിനാൽ വികസന പ്രവർത്തനങ്ങളെ പറ്റി ജനങ്ങളോട് ഫലപ്രദമായി വിശദീകരിക്കാനാകുമെന്നും കരുതുന്നു. ഇത് പലയിടത്തും ഭൂരിപക്ഷം വർദ്ധിക്കാൻ സഹായിക്കും. ബേപ്പൂരിലെ വികസന പ്രവർത്തനങ്ങൾ വൻ ഭൂരിപക്ഷം നേടിത്തരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.
നഷ്ടപ്പെട്ട രണ്ട് മണ്ഡലങ്ങളിലൊന്ന് വടകരയാണ്. കടത്തനാടൻ മണ്ണിൽ ആർ.ജെ.ഡി ജില്ല പ്രസിഡന്റ് എം.കെ ഭാസ്കരനാണ് യു.ഡി.എഫിലെ സിറ്റിംഗ് എം.എൽ.എ കെ.കെ രമയോട് (ആർ.എം.പി.ഐ) മത്സരിക്കുന്നത്. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. മുസ്ലീം ലീഗിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന കൊടുവള്ളിയിൽ എൽ.ഡി.എഫ് സ്വതന്ത്രനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. ആർ.ജെ.ഡി നേതാവ് സലീം മടവൂരാണ് ലീഗിലെ പി.കെ ഫിറോസുമായി ഏറ്റുമുട്ടുന്നത്. മുൻ എം.എൽ.എ കാരാട്ട് റസാക്ക് ഇന്നലെ എൽ.ഡി.എഫ് വീട്ട് ലീഗിൽ ചേർന്നെങ്കിലും അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് സി.പി.എം നേതാക്കൾ പറയുന്നു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക
വടകര - എം.കെ ഭാസ്കരൻ, ആർ.ജെ.ഡി.
കുറ്റ്യാടി - കെ.പി കുഞ്ഞമ്മദ് കുട്ടി, സി.പി.എം.
നാദാപുരം - പി. വസന്തം, സി.പി.ഐ.
കൊയിലാണ്ടി - കെ.ദാസൻ, സി.പി.എം
പേരാമ്പ്ര - ടി.പി.രാമകൃഷ്ണൻ, സി.പി.എം.
ബാലുശ്ശേരി - കെ.എം. സച്ചിൻദേവ്, സി.പി.എം
എലത്തൂർ - കെ.ശശീന്ദ്രൻ, എൻ.സി.പി
കോഴിക്കോട് നോർത്ത് - തോട്ടത്തിൽ രവീന്ദ്രൻ, സി.പി.എം.
കോഴിക്കോട് സൗത്ത് - അഹമ്മദ് ദേവർകോവിൽ, ഐ.എൻ.എൽ.
ബേപ്പൂർ - പി.എ.മുഹമ്മദ് റിയാസ്, സി.പി.എം.
കുന്ദമംഗലം - പി.ടി.എ.റഹീം,സി.പി.എം.
തിരുവമ്പാടി - ലിന്റോ ജോസഫ്, സി.പി.എം.
കൊടുവള്ളി - സലീം മടവൂർ, ആർ.ജെ.ഡി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |