മാനന്തവാടി: യു.ഡി.എഫിന് വേരോട്ടമുളള മണ്ണാണ് വയനാട്. തുടർച്ചയായി രണ്ടുതവണ ഇവിടെ നിന്ന് വിജയിച്ചത് സി.പി.എമ്മിലെ ഒ. ആർ.കേളുവാണ്. ഇവിടെ ഹാട്രിക് വിജയം നേടാനായി മന്ത്രി ഒ. ആർ.കേളു വീണ്ടും മത്സര രംഗത്തുണ്ട്. ഇടയ്ക്ക് കൈപ്പിടിയിൽ നിന്ന് വഴുതിപ്പോയ മണ്ഡലം ഇത്തവണ പിടിച്ചെടുക്കാനാണ് യു.ഡി.എഫ് ശ്രമം. അതിനായി രംഗത്തിറക്കിയിരിക്കുന്നത് മുൻ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ബ്ളോക്ക് പഞ്ചായത്ത് മെമ്പറുമായ ഉഷാ വിജയനെയാണ്. പഴശ്ശിയുടെ മണ്ണിൽ ആധിപത്യം ഉറപ്പിക്കാൻ എൻ.ഡി.എയും സജീവമായി രംഗത്തുണ്ട്. അതിനായി ചുരം കയറ്റിയിരിക്കുന്നത് ഇടുക്കിയിലെ മുളളരിങ്ങാട് സ്വദേശിയായ പി.ശ്യാംരാജാണ്. ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായ ഈ ചെറുപ്പക്കാരൻ ചാനൽചർച്ചകളിലൂടെ ശ്രദ്ധേയനാണ്.
പത്തുവർഷം കൊണ്ട് മണ്ഡലത്തിൽ ഉണ്ടാക്കിയ വികസന പ്രവർത്തനങ്ങളുടെ പിൻബലവുമായാണ് കേളു കളത്തിലിറങ്ങിയിരിക്കുന്നത്. കേളുവിനെ നേരിടാൻ സംസ്ഥാനത്തിന്റെ പോരായ്മകളാണ് യു.ഡി.എഫും എൻ.ഡി.എയും ആയുധമായി എടുക്കുന്നതും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെയും ത്രിതല പഞ്ചായത്തിലെയും വിജയം നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുമെന്ന് ഉറച്ച വിശ്വാസം യു.ഡി.എഫിനുണ്ട്.
#
മണ്ഡല ചരിത്രം
1965ൽ കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളെ ഉൾപ്പെടുത്തി വടക്കെ വയനാട് മണ്ഡലം രൂപീകരിച്ചു. 2008ലാണ് മാനന്തവാടി പട്ടിക വർഗ സംവരണ മണ്ഡലം രൂപം കൊളളുന്നത്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, കേളകം ഉൾപ്പെടുന്ന വടക്കെ വയനാടായിരുന്നു നേരത്തെ ഇത്. കൊട്ടിയൂർ,കേളകം എന്നിവ പിന്നീട് പേരാവൂർ മണ്ഡലത്തിന്റെ ഭാഗമാക്കി. 2006ൽ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ കെ.സി.കുഞ്ഞിരാമൻ വിജയിച്ചു. 2011ൽ യു.ഡി.എഫിലെ പി.കെ.ജയലക്ഷ്മി മണ്ഡലം തിരിച്ച് പിടിച്ച് മന്ത്രിയായി.പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും വിജയം ഒ. ആർ.കേളുവിന്.
#
വോട്ടർമാർ
പുരുഷന്മാർ-1,00,897
സ്ത്രീകൾ1,03,936
ആകെ-2,04,833
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |