കൊല്ലം: വേനൽ ചൂട് കനത്തതോടെ ജില്ലയിലെ കാർഷിക, മൃഗസംരക്ഷണ മേഖലയുടെ നടുവൊടിയുന്നു. വാഴ, പച്ചക്കറി, പഴവർഗങ്ങൾ തുടങ്ങിയ ഭക്ഷ്യവിളകൾ ഉണങ്ങി നശിക്കുന്നതിനൊപ്പം വളർത്തുമൃഗങ്ങളും തളർന്നുവീഴുകയാണ്. ഉയർന്ന താപനിലയ്ക്കൊപ്പം ജലദൗർലഭ്യവും കീടബാധയുമാണ് കാർഷികവിളകളെ ബാധിക്കുന്നത്.
വാഴകളാണ് കൂടുതലായും നശിക്കുന്നത്. ആഴ്ചയിൽ ഒന്നും രണ്ടും തവണ ജലസേചനം നടത്തുന്നതിന് പകരം ദിനവും ജലസേചനം നടത്തിയിട്ടും ചൂടിനെ അതിജീവിക്കാൻ വാഴകൾക്ക് കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. ക്ഷീരകർഷകരാണ് പൊള്ളുന്ന വെയിലിൽ കൂടുതൽ ബുദ്ധിമുട്ടുന്നത്. ഫാമുകളിലെ കന്നുകാലികളേക്കാൾ വേനൽച്ചൂട് പ്രതികൂലമായി ബാധിക്കുന്നത് പുറത്ത് മേയാൻ വിടുന്നവയെയാണ്.
ചൂട് കനക്കുന്നതോടെ പാൽ ഉത്പാദനവും ഗണ്യമായി കുറയും. കൂടാതെ വേനൽച്ചൂട് മൃഗങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിനാൽ പല രോഗങ്ങളും ഉണ്ടാകുന്നു. പേൻ, ചെള്ള്, ഈച്ച എന്നിവ പെരുകുന്നതിനാൽ ഇവ പരത്തുന്ന ബബീസിയോസിസ്, അനാപ്ലാസ്‌മോസിസ്, തൈലേറിയാസിസ് എന്നിവയും ബാക്ടീരിയ മൂലമുണ്ടാകുന്ന അകിടുവീക്കവും കൂടുതലായി കാണപ്പെടും. ശ്രദ്ധയും പരിചരണവും മാത്രമാണ് ഇതൊഴിവാക്കാനുള്ള പോംവഴി.
24 വരെ യെല്ലോ അലേർട്ട്
ജില്ലയിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പ്
ചൂട് കൂടുന്നതിനാൽ കേന്ദ്ര കലാവസ്ഥാവകുപ്പ് നാളെവരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങളിൽ അൾട്രാവയലറ്ര് (യു.വി) സൂചിക ഉയരും
മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന അൾട്രാവയലറ്ര് സൂചിക
പൊതുജനം ജാഗ്രത പാലിക്കണമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി
രാവിലെ 11 മുതൽ വൈകിട്ട് 3 വരെ സൂര്യപ്രകാശം അധികമേൽക്കരുത്
നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണം
മൃഗങ്ങൾക്ക് വേണം കരുതൽ
ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടരുത്
പരമാവധി പച്ചപ്പുല്ല് നൽകുക
മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കണം
തൊഴുത്തിൽ കാറ്റ് കയറാനുള്ള സംവിധാനം വേണം
ഇടയ്ക്കിടെ ശരീരത്തിൽ വെള്ളമൊഴിച്ച് തണുപ്പിക്കണം
നിർമ്മാണത്തൊഴിലാളികൾ, കർഷകർ, വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കണം.
ആരോഗ്യവകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |