
തിരഞ്ഞെടുപ്പ് ഗോദയിൽ ദിവസവും ഓരോ വിവാദങ്ങളാണ്. വിവാദം ഉത്പാദിപ്പിക്കുന്നതാകട്ടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ഇന്നലെ എറണാകുളത്തെ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചാണ് ഡീൽ വിവാദത്തെ മുഖ്യമന്ത്രി പ്രതിരോധിച്ചത്. 'കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ" എന്ന പ്രയോഗവും നടത്തി. വാദം മറുവാദത്തിൽ പിണറായി വിജയൻ, വി.ഡി.സതീശൻ, രാജീവ് ചന്ദ്രശേഖർ.
രാഹുൽ ഗാന്ധിക്ക് പ്രാദേശിക
നേതാവിന്റെ നിലവാരമില്ല
പിണറായി വിജയൻ
രാജ്യത്ത് കോൺഗ്രസിന്റെ സമുന്നത നേതാവായിട്ടും പ്രാദേശിക നേതാവിന്റെയോ പ്രവർത്തകന്റെയോ നിലവാരം പോലുമില്ലാതെയാണ് രാഹുൽഗാന്ധി സംസാരിക്കുന്നത്. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെന്ന് വിശേഷിപ്പിക്കേണ്ടിവരും. രാഹുലും കോൺഗ്രസും ബി.ജെ.പിയുടെ ബി ടീമാണ്. എന്നിട്ടാണ് സി.പി.എമ്മിനും ഇടതുപക്ഷത്തിനുമെതിരെ ഡീൽ ആരോപിക്കുന്നത്. ഏതു കാലത്താണ് കേരളത്തിൽ സി.പി.എം ഡീൽ നടത്തിയത്. 1960ൽ ഇ.എം.എസിനെയും 1971ൽ എ.കെ.ജിയെയും തോൽപ്പിക്കാൻ ആർ.എസ്.എസുമായി ഡീലുണ്ടാക്കിയത് കോൺഗ്രസാണ്. വടകരയിലും ബേപ്പൂരും നടന്ന കോ-ലീ-ബിയെ കേരളം മറന്നിട്ടുണ്ടോ. അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യണമെന്നുപറഞ്ഞ ആളല്ലേ രാഹുൽഗാന്ധി. ഇവരാണോ സി.പി.എമ്മിനെയും ഇടതുപക്ഷത്തേയും രാഷ്ട്രീയം പഠിപ്പിക്കുന്നത്. ഇക്കാലമത്രയും ഒരു ഡീലും വോട്ട് കച്ചവടവും നടത്താത്ത മുന്നണിയാണ് എൽ.ഡി.എഫ്. ഇത്രമാത്രം അധഃപതനമുണ്ടാവാമോ ഒരു കോൺഗ്രസ് നേതാവിന്.
രാഹുലിനെ ചീത്തവിളിക്കുന്നത്
മോദിയെ ഭയന്ന്
വി.ഡി.സതീശൻ
രാഹുൽഗാന്ധിയെപ്പോലൊരു നേതാവിനെതിരെ പിണറായി വിജയൻ നിരന്തരം ഉന്നയിക്കുന്ന വിമർശനങ്ങളാണ് സി.പി.എം- ബി.ജെ.പി ഡീലിനുള്ള ഉത്തമ ഉദാഹരണം. മോദിയേയും അമിത്ഷായേയും പേടിച്ചാണ് അവർക്കെതിരെ വിമർശനമുന്നയിക്കാത്തത്. രാഹുൽഗാന്ധിയെ കുറ്റം പറഞ്ഞാൽ കുറേയേറെ ഗുണം കിട്ടാനുണ്ട്. ഇതൊന്നും രാഷ്ട്രീയ മര്യാദയല്ല. കേരളത്തിൽ നടക്കുന്ന ബി.ജെ.പി- സി.പി.എം ഡീൽ പുറത്താവുമ്പോൾ അപവാദപ്രചാരണങ്ങൾ നടത്തി നേരിടുക സി.പി.എമ്മിന്റെ പതിവു രീതിയാണ്. 1977ൽ ആർ.എസ്.എസിന്റെ പിന്തുണയിൽ മത്സരിച്ച് നിയമസഭയിലെത്തിയ എം.എൽ.എ പിണറായി വിജയനാണ്, അല്ലാതെ വി.ഡി.സതീശനല്ല. അന്ന് ഉദുമയിലെ സി.പി.എം- ആർ.എസ്.എസ് സംയുക്ത സ്ഥാനാർത്ഥിയായിരുന്നില്ലേ ആർ.എസ്.എസ് നേതാവ് കെ.ജി.മാരാർ. അതേ കെ.ജി.മാരാർ ഇ.എം.എസിനു ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുത്.
വ്യക്തിപരമായ അധിക്ഷേപത്തിനില്ല
രാജീവ് ചന്ദ്രശേഖർ
ഒരു നേതാവിനെയും വ്യക്തിപരമായി അധിക്ഷേപിക്കാനില്ല. അതേസമയം രാജ്യത്തിന്റെ പുരോഗതിക്കായി എന്തു പോസിറ്റീവ് എനർജിയാണ് രാഹുൽ ഗാന്ധി നൽകിയിട്ടുള്ളത്? നരേന്ദ്രമോദിയും എൻ.ഡി.എ സർക്കാരും എന്തുചെയ്താലും അതിനെ കണ്ണുംപൂട്ടി എതിർക്കുക, ലോക്സഭയിലും രാജ്യസഭയിലും നടക്കുന്ന വികസന ചർച്ചകളെ തടസപ്പെടുത്തുക, രാജ്യസുരക്ഷയെ അപകടത്തിലാക്കുന്നവരെ സപ്പോർട്ട് ചെയ്യുക. ഇതല്ലേ ഇത്രയും കാലം ചെയ്തത്. ഇന്ന് ലോകത്തിന് മുന്നിൽ തല ഉയർത്തി നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. അത്തരമൊരു പ്രൗഢി ഉണ്ടാക്കിയത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരാണ്. അതൊന്നും കാണാതെ വിമർശിക്കാൻ വേണ്ടി നടക്കുന്ന നേതാവായി രാഹുൽ മാറി. പിന്നെ, കേരളത്തിലെ സി.പി.എം- ബി.ജെ.പി ഡീൽ. ഇവർ ആരെയാണ് ഡീലുപറഞ്ഞ് കബളിപ്പിക്കുന്നത്. കേരളത്തിന്റെ അതിർത്തി കടന്നാൽ ഇവർക്കൊക്കെ ആരുമായിട്ടാണ് ഡീൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |