
ദുബായ്: യു.എ.ഇയിൽ കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന ശക്തമായ മഴയും ഇടിമിന്നലും കാറ്റോടും കൂടിയ അസ്ഥിര കാലാവസ്ഥ ഇന്ന് മുതൽ ശാന്തമായിത്തുടങ്ങുമെന്ന് പ്രവചനം. വ്യാഴാഴ്ച രാത്രി മുതൽ തീവ്രതയിൽ കുറവുണ്ടായെങ്കിലും ഇന്നലെയും ദുബായ് അടക്കമുള്ള ഭാഗങ്ങളിൽ മഴ തുടർന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്നലെ യെല്ലോ, ഓറഞ്ച് അലർട്ടുകളായിരുന്നു. ദുബായിലും അബുദാബിയിലും പലയിടത്തും വെള്ളംകയറി. ദുബായ് വിമാനത്താവളത്തിലെ ചില സർവീസുകൾ വൈകി. റാസ് അൽ ഖൈമയിലെ ജബേൽ ജെയ്സ് ഒരറിയിപ്പുണ്ടാകും വരെ അടഞ്ഞുകിടക്കും. വ്യാഴാഴ്ച റാസ് അൽ ഖൈമയിലെ ഷൗക്കയിൽ 77.5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
ഇന്നും ഇടവിട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങൾ ജനങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഒമാനിലും സാഹചര്യങ്ങൾ ഇന്ന് മുതൽ മെച്ചപ്പെട്ടു തുടങ്ങുമെന്നാണ് റിപ്പോർട്ട്. മുസന്ധം ഗവർണറേറ്റിലും അൽ സീബിലും കനത്ത മഴ ഇതിനോടകം നാശംവിതച്ചു. ശക്തമായ വെള്ളക്കെട്ടിൽ അകപ്പെട്ട പത്ത് പേരെ ഇന്നലെ രക്ഷിച്ചു. സൗദി അറേബ്യയിലും ഇന്ന് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |