
ചെന്നൈ: ഇത്തവണത്തെ ഐപിഎൽ സീസണിലും മുൻ ഇന്ത്യൻ നായകൻ ചെന്നൈ സൂപ്പർ കിംഗ്സിനായി പാഡണിയും. ജുലായിൽ 45 വയസ് തികയുന്ന ധോണി, ഈ സീസണിൽ കൂടി ടീമിനൊപ്പം തുടർന്നേക്കും. ഇതോടെ തന്റെ 19-ാം ഐപിഎൽ സീസണിനാകും താരം തയ്യാറെടുക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി മുട്ടിലെ പരിക്ക് ധോണിയുടെ പ്രകടനത്തെ ബാധിച്ചിരുന്നു. 2025ലെ സീസണിൽ മിക്ക മത്സരങ്ങളിലും ലോവർ മിഡിൽ ഓർഡറിൽ ഇറങ്ങിയ താരം 135.17 സ്‌ട്രൈക്ക് റേറ്റിൽ 196 റൺസാണ് നേടിയത്. എങ്കിലും ടീമിന്റെ തന്ത്രപ്രധാനമായ നീക്കങ്ങളിൽ ധോണിയുടെ സാന്നിദ്ധ്യം നിർണായകമായിരുന്നു.
താരത്തിന്റെ മടങ്ങിവരവിനെക്കുറിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറഞ്ഞതും ശ്രദ്ധേയമായി. '40കളിൽ നിൽക്കുന്ന ഒരാൾക്ക് 10 മാസത്തോളം ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന ശേഷം വീണ്ടും പെട്ടെന്ന് ഐപിഎൽ പോലൊരു ടൂർണമെന്റിലേക്ക് സ്വയം ട്യൂൺ ചെയ്യുക വെല്ലുവിളി നിറഞ്ഞതാണ്. ഇന്നിംഗ്സിന്റെ അവസാനം പത്തോ പന്ത്രണ്ടോ പന്തുകൾ മാത്രം നേരിടുക, അതോടൊപ്പം 20 ഓവർ വിക്കറ്റ് കീപ്പിംഗ് കൂടി ചെയ്യുക ഐപിഎല്ലിലെ ഏറ്റവും പ്രയാസകരമായ ജോലിയാണ്.' ആകാശ് ചോപ്ര ജിയോസ്റ്റാറിൽ പറഞ്ഞു.
കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിഎസ്കെ ഇത്തവണത്തെ സീസണിന് മുന്നോടിയായി വൻ അഴിച്ചുപണികളാണ് നടത്തിയത്. 'ഡാഡ്സ് ആർമി' എന്ന വിളിപ്പേര് മാറ്റാൻ ലക്ഷ്യമിട്ട് യുവതാരങ്ങളെ ടീമിലെത്തിക്കുന്ന കാര്യത്തിൽ മാനേജ്‌മെന്റ് വിജയിച്ചു. ട്രേഡിംഗിലൂടെ മലയാളി താരം സഞ്ജു സാംസണെ ടീമിലെത്തിച്ചതാണ് ഏറ്റവും വലിയ സർപ്രൈസ്. പുത്തൻ ടീമുമായി പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്. വിക്കറ്റിന് പിന്നിൽ ധോണിയും സഞ്ജുവും ഒരുമിക്കുന്നത് ആരാധകർക്കും ഏറെ ആവേശം പകരുന്ന കാര്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |