
അമ്മയെക്കുറിച്ചും ചെറുപ്പത്തിലെ ചില സങ്കടങ്ങളെക്കുറിച്ചും വെളിപ്പെടുത്തി കൊല്ലം സുധിയുടെ മകൻ കിച്ചു സുധി (രാഹുൽദാസ്). തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു കിച്ചുവിന്റെ വെളിപ്പെടുത്തൽ. താൻ ഒരു ഇൻട്രാേവേർട്ട് ആണെന്നും അങ്ങനെ സംസാരിക്കാനൊന്നും അറിയില്ലെന്നും കിച്ചു പറയുന്നു.
'ഞാനൊരു ഇൻട്രോവേർട്ട് ആണ്. അധികം അങ്ങനെ സംസാരിക്കാനൊന്നും അറിയില്ല, ഈ വീഡിയോ പുറത്തുവരുന്നതോടെ എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല. എന്റെ ജീവിത കഥയാണ് പറയുന്നത്. 2004ലാണ് ഞാൻ ജനിച്ചത്. തൃശൂരാണ് ജനനം. ശാലിനി എന്നാണ് എന്റെ സ്വന്തം അമ്മയുടെ പേര്. അച്ഛനും അമ്മയും തമ്മിലുള്ള അടിയും വഴക്കുമാണ് കുഞ്ഞിലെ മുതലുള്ള ഓർമ. എന്റെ സ്വന്തം അമ്മ എനിക്ക് ഒന്നര വയസുള്ളപ്പോൾ വേറൊരാളുടെ കൂടെ പോയി. പിന്നെയുള്ള ഓർമ അച്ഛൻ സ്കൂട്ടർ എടുത്ത് എവിടെയോ പോകാൻ നിൽക്കുന്നു.
അപ്പോൾ എനിക്കും വരണമെന്ന് പറഞ്ഞു. 'നീ വരണ്ട ഇവിടെ നിന്നോ' എന്ന് അച്ഛൻ പറഞ്ഞു. സ്കൂട്ടറും എടുത്ത് പോയത് ആത്മഹത്യ ചെയ്യാനാണ്. നേരെ ഒരു ലോറിയുടെ മുന്നിൽ ഇടിക്കാൻ പോയി. പക്ഷേ ആർക്കും ഒന്നും പറ്റിയില്ല. ഒരു കടത്തിണ്ണയുടെ അരികിൽ പോയി ഞങ്ങൾ ഇരുന്നു. ഞാൻ കരയുന്നുണ്ടായിരുന്നു. അച്ഛന്റെ മുട്ട് മാത്രം മുറിഞ്ഞു. അതൊക്കെയാണ് എന്റെ ആ സമയത്തെ ഓർമകൾ. പക്ഷേ അച്ഛന്റെയും അമ്മയുടെയും വഴക്കാണ് കൂടുതലും ഓർമ.
മൂന്ന് വയസുള്ളപ്പോൾ ഞാനും അച്ഛനും കൊല്ലത്തുവന്നു. പിന്നെ എന്നെ നോക്കുന്നത് അച്ഛാമ്മയും വല്യമ്മയും ആയിരുന്നു. അഞ്ചാം ക്ലാസുവരെ അവിടെ അവിടെയായിരുന്നു. അതിനിടയ്ക്ക് അച്ഛൻ രണ്ടാം വിവാഹം കഴിച്ചു. വീണ എന്നായിരുന്നു അവരുടെ പേര്. ആ സമയത്ത് അച്ഛനുമായി യാതൊരു കോണ്ടാക്ടും ഇല്ലായിരുന്നു. അവരുമായിട്ടും വഴക്ക് തന്നെയായിരുന്നു. അച്ഛൻ എപ്പോഴും വീണ എന്ന അവരുടെ വീട്ടിലായിരിക്കും. വെെകിട്ട് എപ്പോഴെങ്കിലും എന്നെ വന്ന് കാണും. എന്നെ അവർക്ക് ഇഷ്ടമായിരുന്നില്ല. എന്നെ വേറൊരു തരത്തിലാണ് കണ്ടുകൊണ്ടിരുന്നത്.
അഞ്ചാം ക്ലാസിലെ അവധിക്കാലം, ഞങ്ങൾ അപ്പോൾ എറണാകുളത്താണ്. കുറെ നാൾ അവിടെയായിരുന്നു താമസം. അന്ന് അച്ഛൻ ഷൂട്ട് ഒക്കെയുണ്ട് ഒരു ദിവസം വീഡിയോ കോളിൽ ഇപ്പോൾ കാണുന്ന അമ്മ രേണു സുധിയെ കാണുന്നു. ആ സമയത്ത് അമ്മയുമായി ഭയങ്കര കമ്പനിയായിരുന്നു. ഇതിനിടെ വീണയും അച്ഛനുമായി ഡിവോഴ്സ് ആയി. അവർക്ക് പെെസ കൊടുത്തു. അങ്ങനെ കൊല്ലത്തെ വീട്ടിൽ വന്ന രേണു അമ്മയുടെ കാര്യം സംസാരിച്ച് വിവാഹം കഴിയുന്നു. വിവാഹത്തിന് ശേഷം ഞാനും അച്ഛനും കൊല്ലത്ത് തന്നെയാണ് നിൽക്കുന്നത്. പക്ഷേ കൊല്ലത്ത് വച്ച് ചൊറിയൊരുവഴക്ക് ഉണ്ടായി ഞങ്ങൾ കോട്ടയത്തേക്ക് മാറുന്നു.
കോട്ടയത്ത് വന്നപ്പോൾ എനിക്ക് വലിയ സ്വാതന്ത്ര്യം കിട്ടി. ആദ്യമൊക്കെ ഭയങ്കര രസമായിരുന്നു. കുറച്ചുകഴിഞ്ഞതോടെ എല്ലാവരുടെയും സ്വഭാവത്തിലൊരു മാറ്റം. ഞാൻ ആ സമയത്ത് കമ്പ്യൂട്ടറൊക്കെ മേടിച്ചു. റൂമിൽ തന്നെ ഇരിക്കും. വേറൊരു കണക്ഷനുമില്ല. അച്ഛൻ ഇടയ്ക്ക് ഭക്ഷണം തന്നിട്ടുപോകും. ഇടയ്ക്ക് റിഥപ്പൻ റൂമിലേക്ക് വരും. പിന്നെ ലോക്ഡൗൺ വന്നത്. കുറെ കടം വന്നു. ഞാൻ, അച്ഛൻ, അമ്മ, റിഥപ്പൻ, അമ്മയുടെ ചേച്ചി, അളിയൻ, അവരുടെ രണ്ട് മക്കൾ ഇവരുടെ എല്ലാ ചെലവും അച്ഛൻ ഒറ്റയ്ക്കാണ് നോക്കിക്കൊണ്ടിരുന്നത്.
പിന്നെ മൂന്ന് വർഷത്തിന് ശേഷം ഞാൻ കമ്പ്യൂട്ടർ വിറ്റ് വണ്ടി മേടിച്ചു. ആ സമയത്ത് അച്ഛന്റെ കയ്യിൽ നിന്നും കുട്ടുന്ന ആകെ സ്നേഹം പെെസ മാത്രമാണ്. വേറൊരാളുടെ അടുത്തും സംസാരിക്കില്ല. ഇവരുടെ സ്വഭാവവും ഒരുമാതിരിയാണ്. അങ്ങനെ വീട്ടുകാരുമായി ഒരു കണക്ഷനില്ലാത്ത ജീവിതമായിരുന്നു. ഞാനും അച്ഛനും സംസാരിക്കുന്നത് തന്നെ ഷൂട്ടിന് പോകുമ്പോഴാണ്. പക്ഷേ എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. എന്തോ ആർക്കും എന്നെ ഇഷ്ടമല്ല. ഒരു ദിവസം അച്ഛൻ വന്ന് പറഞ്ഞു 'ഷൂട്ട് ഉണ്ട്, നീ വരണ്ട അച്ഛനങ്ങ് പൊയ്ക്കോളം' എന്ന് പറഞ്ഞു.
അങ്ങനെ ആ ഷൂട്ടിനുപോയ ദിവസം രാത്രി അച്ഛൻ വിളിച്ചിട്ട് പറഞ്ഞു പിറ്റേദിവസം രാവിലെ നാല് മണിയാകുമ്പോൾ ഞാൻ വരും ചങ്ങനാശേരിയിൽ നീ വന്ന് കൂട്ടണമെന്ന് പറഞ്ഞ്. നാല് മണിയായപ്പോൾ വിളിച്ചു. അച്ഛൻ ഫോൺ എടുത്തില്ല. പിന്നെ ഞാൻ ഉറങ്ങി. രാവിലെ എന്തായാലും അച്ഛൻ വരുമെന്ന് ഓർത്തു. പെട്ടെന്ന് രാവിലെ അമ്മ വന്ന് എന്നെ തട്ടി എണീപ്പിച്ച് അച്ഛന് എന്തോ പറ്റിയെന്ന് തോന്നുന്നു. വിളിച്ച് നോക്കാൻ പറഞ്ഞു. അപ്പോഴേക്കും ആളുകളൊക്കെ വരാൻ തുടങ്ങി. ഞാൻ നേരെ അനൂപേട്ടനെ വിളിച്ചു. എന്തോ പറ്റി അച്ഛനെന്ന് ചോദിച്ചു. 'രക്ഷിക്കാൻ പറ്റിയില്ലെടാ സോറി' എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
എല്ലാം കഴിഞ്ഞ് ഞാൻ ഒറ്റയ്ക്കായി. അച്ഛൻ മരിച്ച സമയത്ത് എല്ലാവർക്കും എന്നോട് സ്നേഹമായിരുന്നു. എല്ലാക്കാര്യത്തിനും അവർ ഉണ്ടായിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ അതുമില്ല. വല്യമ്മ കൊല്ലത്ത് വരാൻ പറഞ്ഞു. ഞാൻ ഇനി കൊല്ലത്ത് നിന്ന് പഠിക്കുകയാണെന്ന് അമ്മയുടെ വീട്ടുകാരോട് പറഞ്ഞപ്പോൾ അവർക്കൊന്നും പറയാനില്ലായിരുന്നു. അവരെന്നോട് സംസാരിക്കാറേ ഇല്ലായിരുന്നു. കൊല്ലത്ത് വന്നതോടെ നല്ല കാര്യങ്ങൾ സംഭവിച്ചു. ജീവിതം തന്നെ മാറി. ഇതാണ് എന്റെ ജീവിത കഥ. കൊല്ലത്ത് നല്ല സന്തോഷത്തോടെ ജീവിക്കുന്നു. അമ്മയും അങ്ങനെ പോകുന്നു. അമ്മ അമ്മയുടെ കാര്യത്തിന് വിളിക്കും'- കിച്ചു സുധി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |