
റോം: കിറ്റ്കാറ്റ് ചോക്ലേറ്റ് ബ്രാൻഡിന്റെ 12 ടൺ ബാറുകൾ (4,13,793 എണ്ണം) മോഷണം പോയതായി സ്വിസ് ഫുഡ് ഭീമൻ നെസ്‌ലേ. കഴിഞ്ഞ ആഴ്ച ആദ്യം ഇറ്റലിയിലെ ഉത്പാദന കേന്ദ്രത്തിൽ നിന്ന് പോളണ്ടിലെ വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു മോഷണം. കിറ്റ്കാറ്റ് ബാറുകളുമായി പുറപ്പെട്ട വാഹനവും അതിലെ ലോഡും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് നെസ്‌ലേ പറഞ്ഞു. മോഷണത്തിന് പിന്നിലുള്ളത് ആരാണെന്ന് വ്യക്തമല്ല. ബാറുകൾ യൂറോപ്പിലെ വിവിധ മാർക്കറ്റുകളിൽ വില്പനയ്ക്ക് എത്തേണ്ടതായിരുന്നു. അനധികൃതമായി ഇവ വില്പന കേന്ദ്രങ്ങളിൽ എത്തിച്ചാൽ ഓരോ ബാറുകളിലുമുള്ള ബാച്ച് കോഡ് വഴി കണ്ടെത്താൻ സാധിക്കുമെന്ന് അധികൃതർ പറയുന്നു. മിഠായി പായ്ക്കിലെ ബാച്ച് നമ്പറുകൾ സ്കാൻ ചെയ്താൽ അവ മോഷ്ടിക്കപ്പെട്ട ലോഡിൽപ്പെട്ടതാണോ എന്നറിയാൻ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും സാധിക്കുമെന്ന് കിറ്റ്കാറ്റ് വക്താവ് പറഞ്ഞു. അങ്ങനെ കണ്ടെത്തിയാൽ കമ്പനിയെ എങ്ങനെ അറിയിക്കണം എന്ന നിർദ്ദേശങ്ങൾ സ്കാനർ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |