
ബംഗളൂരു: ഐപിഎൽ 19-ാം സീസണിൽ റെക്കാഡുകളുടെ അകമ്പടിയോടെയായിരുന്നു ആർസിബിയുടെ വിജയം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിനാണ് തകർത്തത്. വിരാട് കൊഹ്ലിയുടെ ബാറ്റിംഗ് വിസ്മയവും ദേവ്ദത്ത് പടിക്കലിന്റെ വെടിക്കെട്ടുമാണ് ബംഗളൂരുവിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്.
ഇപ്പോഴിതാ മത്സരത്തിനിടെ രണ്ട് റെക്കാഡുകൾ പിന്നിട്ടിരിക്കുകയാണ് കൊഹ്ലി പിന്നിട്ടത്. ഐപിഎല്ലിന്റെ ചരിത്രത്തിൽ റൺ ചേസിംഗിൽ 4000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി കൊഹ്ലി മാറി. കൂടാതെ, ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ആറാമത്തെ താരമെന്ന റെക്കാഡും കൊഹ്ലി സ്വന്തമാക്കി. പാകിസ്ഥാൻ താരം ശുഐബ് മാലിക്കിനെ (13571 റൺസ്) ആണ് കൊഹ്ലി മറികടന്നത്.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് പടുത്തുയർത്തിയത്. തുടക്കത്തിൽ അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, നിതീഷ് റെഡ്ഡി എന്നിവരെ വേഗത്തിൽ നഷ്ടമായെങ്കിലും ക്യാപ്ടൻ ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനം ടീമിനെ രക്ഷിച്ചു. 38 പന്തിൽ നിന്ന് 8 ഫോറും 5 സിക്സും ഉൾപ്പെടെ 80 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയത്. അങ്കീത് വർമ്മ 18 പന്തിൽ 43 റൺസെടുത്ത് പിന്തുണ നൽകി. ബംഗളൂരുവിനായി ജേക്കബ് ഡഫി, റൊമാരിയോ ഷെപ്പേർഡ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
202 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗളൂരു ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ റൺ ചേസിംഗ് എന്ന റെക്കാഡോടെ ലക്ഷ്യം കാണുകയായിരുന്നു. വെറും 15.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ആർസിബി വിജയക്കൊടി പാറിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |