
ലണ്ടൻ: രവീന്ദ്രനാഥ ടാഗോറിന്റെ വിഖ്യാത കൃതിയായ 'നഷ്ടനീഡിനെ' (Nastanirh) ആസ്പദമാക്കി ഗുരുപ്രഭ അവതരിപ്പിച്ച 'ചാരുലത' എന്ന നാടകം ലണ്ടനിലെ ഈസ്റ്റ് ഹാം ഗുരുമിഷൻ സെന്ററിൽ അരങ്ങേറി. അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെയും മാതൃദിനാഘോഷങ്ങളുടെയും ഭാഗമായി ശ്രീനാരായണ ഗുരു മിഷൻ (SNGMUK) ഈ നാടകം അവതരിപ്പിച്ചു.
സത്യജിത് റേയുടെ വിഖ്യാത സിനിമയിൽ നിന്ന് വ്യത്യസ്തമായി ചാരുലതയുടെ മാനസിക സംഘർഷങ്ങളെയും സ്വപ്നങ്ങളെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ പുതിയൊരു കാഴ്ചപ്പാടിലാണ് സംവിധായകൻ മനോജ് ശിവ ഈ നാടകം ഒരുക്കിയത്. 25 വർഷത്തെ ലണ്ടൻ പ്രവാസ ജീവിതത്തിനിടയിൽ കാന്തി, സ്വാതിവേദം, ഗുരുബ്രഹ്മ തുടങ്ങിയ ശ്രദ്ധേയമായ നാടകങ്ങൾ സമ്മാനിച്ച മനോജിന്റെ ഈ പുത്തൻ പരീക്ഷണം വികാരതീവ്രതകൊണ്ടും പ്രമേയത്തിന്റെ പ്രസക്തികൊണ്ടും ശ്രദ്ധേയമായി.
മഞ്ജു മന്ദിരത്തിൽ ചാരുലത എന്ന കേന്ദ്ര കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, ഭർത്താവായ ഭൂപതിയെ നാഷ് റൗത്തറും അമൽ എന്ന കഥാപാത്രത്തെ മനോജ് ശിവയും അവതരിപ്പിച്ചു. റിട്ടു സുനിൽ (മന്ദാകിനി), ശശികുമാരി ജ്യോതിപ്രകാശ് (കുടുംബത്തിലെ മുതിർന്ന സ്ത്രീ) എന്നിവർക്കൊപ്പം സതീഷ് കുമാർ രവീന്ദ്രനാഥ ടാഗോറായി തന്നെ വേദിയിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. മീര മനോജ് എഴുതിയ ഗാനങ്ങൾക്കും സീമയുടെ നൃത്ത സംവിധാനത്തിനുമൊപ്പം പ്രകാശ് ദാമോദരന്റെ ശബ്ദ നിയന്ത്രണവും സുഭാഷ് പിള്ളയുടെ പ്രകാശ വിന്യാസവും നാടകത്തിന് മിഴിവേകി. തസ്നീം ഒരുക്കിയ സ്റ്റേജ് ഡിസൈൻ പത്തൊൻപതാം നൂറ്റാണ്ടിലെ ബംഗാളി തറവാടിന്റെ അന്തരീക്ഷം മനോഹരമായി പുനർനിർമ്മിച്ചു.
തന്റെ വീടിനുള്ളിൽ ഒരു അലങ്കാര വസ്തുവായി മാത്രം കഴിയേണ്ടിവരുന്ന ചാരുലതയുടെ ഏകാന്തതയും ക്രിയാത്മകമായ ആഗ്രഹങ്ങളും നാടകം ചർച്ച ചെയ്യുന്നു. നാടകത്തിന്റെ അവസാന ഭാഗത്ത് ടാഗോർ തന്നെ നേരിട്ട് വന്ന് കുടുംബം എന്നത് എങ്ങനെ ഒരു സ്ത്രീക്ക് 'നഷ്ടപ്പെട്ട കൂടായി' മാറുന്നു എന്ന് വിശദീകരിക്കുന്നു. ഒരു നൂറ്റാണ്ടിന് ശേഷവും സ്ത്രീകൾ തങ്ങളുടെ ജീവിതത്തിൽ തുല്യ പങ്കാളികളാണോ അതോ വെറും പ്രദർശന വസ്തുക്കളാണോ എന്ന പ്രസക്തമായ ചോദ്യം ഈ നാടകം ഉന്നയിക്കുന്നു. പഴയകാലത്തെ മുൻനിർത്തി ആധുനിക സമൂഹത്തിലെ സ്ത്രീ-പുരുഷ ബന്ധങ്ങളെ കുറിച്ചുള്ള ഗൗരവതരമായ ഒരു ഓർമ്മപ്പെടുത്തലായി 'ചാരുലത' യുടെ നാടകാവിഷ്കാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |