
ടെഹ്റാൻ: ഇറാനെതിരെ യു.എസിന്റെ കരയാക്രമണം ഏതുനിമിഷവും ഉണ്ടാകാമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി കൂടുതൽ അമേരിക്കൻ സൈനികർ പശ്ചിമേഷ്യയിലെത്തി. കരയിലും കടലിലും ആക്രമണങ്ങൾ നടത്താൻ കഴിയുന്ന 3,500 മറീൻ സൈനികരും നാവികരുമായി അമേരിക്കൻ പടക്കപ്പൽ യു.എസ്.എസ് ട്രിപ്പോളിയാണ് എത്തിയത്. യു.എസ്.എസ് ബോക്സർ അടക്കം മൂന്നു കപ്പലുകളും വൈകാതെ എത്തും.
ആഴ്ചകളോളം നീളുന്ന കരയുദ്ധത്തിനാണ് യു.എസ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. അതിനിടെ, പേർഷ്യൻ ഉൾക്കടലിലെ ഖാർഗ് ദ്വീപിലോ ഹോർമുസ് കടലിടുക്കിനു സമീപത്തെ തീരമേഖലകളിലോ യു.എസ് റെയ്ഡ് നടത്തിയേക്കുമെന്ന് അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ടു ചെയ്തു.
കരയുദ്ധത്തിന് ഇറാന്റെ മണ്ണിൽ കാലുകുത്തുന്ന അമേരിക്കൻ സൈനികർക്കുമേൽ തീമഴ പെയ്യിക്കുമെന്നും തങ്ങൾ കാത്തിരിക്കുകയാണെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് മുന്നറിയിപ്പുനൽകി. കഴിഞ്ഞദിവസം ടെഹ്റാനിലെ ഇറാൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിക്കുനേരെ യു.എസ്- ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു.
ഇക്കാര്യത്തിൽ ഇന്നുച്ചയ്ക്ക് 12നുമുമ്പ് അമേരിക്ക ഔദ്യോഗിക വിശദീകരണം നൽകണമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പശ്ചിമേഷ്യയിലെ അമേരിക്കൻ, ഇസ്രയേലി സർവകലാശാല ക്യാമ്പസുകളെ ലക്ഷ്യംവയ്ക്കുമെന്നും ഭീഷണി മുഴക്കി.
യു.എസിനെ
ഉന്നമിടാൻ കിം
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ യു.എസിനെ ലക്ഷ്യംവയ്ക്കാൻ ശേഷിയുള്ള മിസൈലുകൾക്കു വേണ്ടി നിർമ്മിച്ച സോളിഡ്-ഫ്യുവൽ എൻജിൻ പരീക്ഷിച്ച് ഉത്തര കൊറിയ. ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരീക്ഷണം. ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകൾക്കായി വികസിപ്പിച്ച എൻജിന്റെ പരിഷ്കരിച്ച പതിപ്പാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |